കൈവിടരുത്, പ്ലീസ്…; അമേരിക്ക തങ്ങളുടെ പക്ഷത്ത് നിൽക്കണമെന്ന് ട്രംപിനോട് സഹായം അഭ്യർത്ഥിച്ച് സെലെൻസ്‌കി

കീവ്: റഷ്യൻ അധിനിവേശത്തിന്റെ നാലാം വാർഷികത്തിന് മുന്നോടിയായി, അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് ശക്തമായ അഭ്യർത്ഥനയുമായി യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്‌കി. അമേരിക്ക യുക്രെയ്‌നെ കൈവിടരുതെന്നും ജനാധിപത്യത്തിനായി പോരാടുന്ന തങ്ങളുടെ പക്ഷത്ത് ഉറച്ചുനിൽക്കണമെന്നും അദ്ദേഹം സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നടക്കുന്ന ട്രംപിന്റെ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗത്തിൽ യുക്രെയ്‌ന് പിന്തുണ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെലെൻസ്‌കി പറഞ്ഞു. ലോകത്തിലെ ഏറ്റവും കരുത്തരായ അമേരിക്കയ്ക്ക് ഈ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെതിരെ സെലെൻസ്‌കി കടുത്ത വിമർശനം ഉന്നയിച്ചു. “പുടിൻ ഒരു യുദ്ധമാണ്. അയാൾക്ക് അയാളെക്കുറിച്ച് മാത്രമേ ചിന്തയുള്ളൂ. റഷ്യ എന്ന രാജ്യം തന്നെ ഇപ്പോൾ ഒരു ജയിലായി മാറിയിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു. പുടിന് മേൽ ട്രംപ് മതിയായ സമ്മർദ്ദം ചെലുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് “ഇല്ല” എന്നായിരുന്നു സെലെൻസ്‌കിയുടെ മറുപടി. റഷ്യയെ തടയാൻ അമേരിക്ക കൂടുതൽ ശക്തമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യുക്രെയ്ൻ ജനത യുദ്ധം മൂലം ക്ഷീണിതരാണെങ്കിലും പുടിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “അയാൾക്ക് വേണ്ടതെല്ലാം നൽകിയാൽ ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെടും. ആളുകൾക്ക് ഒന്നുകിൽ നാടുവിട്ട് ഓടേണ്ടി വരും അല്ലെങ്കിൽ റഷ്യക്കാരായി മാറേണ്ടി വരും. അത് സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല,” വികാരാധീനനായി സെലെൻസ്‌കി പറഞ്ഞു. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ അമേരിക്ക നൽകിവരുന്ന സൈനിക സഹായത്തിൽ കുറവ് വരുമോ എന്ന ആശങ്കയിലാണ് യുക്രെയ്ൻ. യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് പലതവണ പറഞ്ഞിട്ടുണ്ടെങ്കിലും, അത് യുക്രെയ്നിന് ദോഷകരമാകുന്ന രീതിയിലുള്ള ഒരു ഒത്തുതീർപ്പാകുമോ എന്നതാണ് പ്രധാന പേടി.

More Stories from this section

family-dental
witywide