റഷ്യൻ എണ്ണക്കമ്പനികൾക്ക് നേരെയുള്ള ആക്രമണം കുറയ്ക്കണം; ഉക്രെയ്‌നോട് സഖ്യകക്ഷികൾ; വഴങ്ങില്ലെന്ന് വ്യക്തമാക്കി സെലെൻസ്‌കി

കീവ്: ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, റഷ്യയുടെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ കുറയ്ക്കണമെന്ന് സഖ്യകക്ഷികൾ ഉക്രെയ്‌നോട് ആവശ്യപ്പെട്ടതായി പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി. മിഡിൽ ഈസ്റ്റിലെ യുദ്ധത്തെത്തുടർന്ന് ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ചില രാജ്യങ്ങൾ ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്. എന്നാൽ, ഈ ആവശ്യത്തിന് വഴങ്ങാൻ കീവ് തയ്യാറല്ലെന്ന സൂചനയാണ് സെലെൻസ്‌കി നൽകിയത്.

റഷ്യൻ ഫെഡറേഷന്റെ എണ്ണ-ഊർജ്ജ മേഖലകളെ ലക്ഷ്യമിട്ടുള്ള പ്രത്യാക്രമണങ്ങൾ പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചില പങ്കാളി രാജ്യങ്ങളിൽ നിന്ന് തനിക്ക് സന്ദേശങ്ങൾ ലഭിച്ചതായി വാർത്താ ഏജൻസികൾക്ക് അയച്ച വോയ്‌സ് നോട്ടിൽ സെലെൻസ്‌കി സ്ഥിരീകരിച്ചു. എന്നാൽ ഏത് രാജ്യങ്ങളാണ് ഈ ആവശ്യം ഉന്നയിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. ഉക്രെയ്നിലെ ഊർജ്ജ മേഖലകളെ ലക്ഷ്യമിടുന്നത് റഷ്യ അവസാനിപ്പിക്കുകയാണെങ്കിൽ മാത്രമേ തങ്ങളും പിന്മാറുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഏത് തരത്തിലുള്ള വെടിനിർത്തലിനും ഉക്രെയ്ൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഠിനമായ ശൈത്യകാലത്ത് ഉക്രെയ്നിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ റഷ്യ നടത്തിയ വൻതോതിലുള്ള ബോംബാക്രമണങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലാക്കിയിരുന്നു. ഇതിന് തിരിച്ചടിയായാണ് റഷ്യയുടെ എണ്ണ ശുദ്ധീകരണ ശാലകൾക്കും കയറ്റുമതി ടെർമിനലുകൾക്കും നേരെ ഉക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയത്. ഉയർന്ന എണ്ണവിലയിലൂടെ റഷ്യ സാമ്പത്തിക നേട്ടമുണ്ടാക്കുന്നത് തടയുക എന്നതാണ് ഉക്രെയ്ന്റെ ലക്ഷ്യം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം റഷ്യയിലെ നിരവധി പ്രധാന റിഫൈനറികൾക്ക് നേരെ ഉക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു.

More Stories from this section

family-dental
witywide