
ന്യൂയോർക്ക്: വീട്, ഗതാഗതം, ശിശുപരിപാലനം തുടങ്ങിയ വമ്പൻ പ്രശ്നങ്ങൾ പരിഹരിക്കാനിറങ്ങിയ ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനി തന്റെ ദൗത്യം ആരംഭിക്കുന്നത് നഗരത്തിലെ പൊതു ശുചിമുറികളിൽ നിന്ന്. 2026 ജനുവരിയിൽ അധികാരമേറ്റ 34-കാരനായ ഈ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവ്, നഗരത്തിലെ ശോചനീയമായ പൊതു ശുചിമുറികൾ അമേരിക്കൻ പൊതുസംവിധാനത്തിന്റെ പരാജയത്തിന്റെ പ്രതീകമാണെന്ന് വിശ്വസിക്കുന്നു. നിലവിൽ 8.5 ദശലക്ഷം ജനങ്ങളുള്ള ന്യൂയോർക്കിൽ വെറും ആയിരത്തോളം പൊതു ശുചിമുറികൾ മാത്രമാണുള്ളത്. അതായത്, ഓരോ 8,500 താമസക്കാർക്കും കേവലം ഒരു ശുചിമുറി മാത്രം.
ഇതിൽ ഭൂരിഭാഗവും സബ്‌വേ സ്റ്റേഷനുകളിലും പാർക്കുകളിലുമാണ്. വൃത്തിഹീനമായ അന്തരീക്ഷവും പ്രവർത്തനരഹിതമായ ഫ്ലഷുകളും കാരണം പലരും ഇവ ഉപയോഗിക്കാൻ മടിക്കുന്നു. ഒരു അത്യാവശ്യ ഘട്ടത്തിൽ സ്റ്റാർബക്സിനെയോ മക്ഡൊണാൾഡിനെയോ ആശ്രയിക്കേണ്ടി വരുന്നത് ഭരണകൂടം ജനങ്ങളെ പരാജയപ്പെടുത്തുന്നതിന് തുല്യമാണെന്ന് മംദാനി ചൂണ്ടിക്കാട്ടി.
മംദാനിയുടെ പുതിയ പദ്ധതികൾ
4 മില്യൺ ഡോളറിന്റെ പൈലറ്റ് പ്രോജക്റ്റ്: നഗരത്തിലുടനീളം ആധുനികമായ മോഡുലാർ ശുചിമുറികൾ സ്ഥാപിക്കുന്നതിനായി 4 മില്യൺ ഡോളർ അനുവദിച്ചു.
സ്വയം വൃത്തിയാക്കുന്ന സംവിധാനം: വെസ്റ്റ് ഹാർലെമിൽ ഉൾപ്പെടെ സ്ഥാപിക്കുന്ന പുതിയ ശുചിമുറികൾ അത്യാധുനികവും സ്വയം വൃത്തിയാക്കുന്നതുമായിരിക്കും.
പതിറ്റാണ്ടിലെ ലക്ഷ്യം: അടുത്ത 10 വർഷത്തിനുള്ളിൽ നഗരത്തിൽ 1,000 പുതിയ ശുചിമുറികൾ കൂടി നിർമ്മിക്കാനാണ് മേയറുടെയും സിറ്റി കൗൺസിലിന്റെയും പദ്ധതി.
“നഗരത്തിൽ എവിടെയെങ്കിലും പോകുമ്പോൾ ഒരു കാപ്പിക്ക് വേണ്ടി 7 ഡോളർ ചിലവാക്കി ഹോട്ടലുകളെ ആശ്രയിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല,” മംദാനി സിഎൻഎന്നിനോട് പറഞ്ഞു. സാധാരണക്കാരുടെ ചെറിയ ആവശ്യങ്ങൾ പോലും നിറവേറ്റാൻ സർക്കാരിന് കഴിയുമെന്ന് തെളിയിക്കാനാണ് ശുചിമുറികളുടെ നവീകരണത്തിലൂടെ താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ വംശജയായ പ്രശസ്ത സംവിധായിക മീരാ നായരുടെയും എഴുത്തുകാരൻ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാൻ മംദാനി.















