കാനത്തിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; പ്രിയ നേതാവിനെ അവസാനമായി കാണാനെത്തി പ്രവര്‍ത്തകര്‍

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് എത്തിച്ചത്. പാര്‍ട്ടി ആസ്ഥാനമായ പിഎസ് സ്മാരക മന്ദിരത്തിലെത്തിച്ച പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ അണികളും പ്രവര്‍ത്തകരും നേതാക്കളുമെല്ലാം എത്തിയിട്ടുണ്ട്.

മന്ത്രിമാരായ പി പ്രസാദ്, ജി ആര്‍ അനില്‍, ചിഞ്ചുറാണി, കെ രാജന്‍ എന്നിവര്‍ കാനം മൃതദേഹത്തിനൊപ്പമുണ്ട്. സംസ്‌കാരം കഴിയുന്നത് വരെ ഇവര്‍ നവകേരള സദസ്സില്‍ പങ്കെടുക്കില്ല. ഉച്ചയ്ക്ക് രണ്ടുവരെ പിഎസ് സ്മാരകത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. രണ്ടു മണിയോടെ തിരുവനന്തപുരത്തുനിന്ന് കോട്ടയം വാഴൂരിലെ വീട്ടിലേക്ക് ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ആരംഭിക്കും. ഞായറാഴ്ചയാണ് വാഴൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

വെളളിയാഴ്ച് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു ഹൃദയാഘാതത്തെത്തുടര്‍ന്ന് കാനം രാജേന്ദ്രന്‍ അന്തരിച്ചത്. ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. പ്രമേഹബാധ അധികരിച്ചതിനെത്തുടര്‍ന്ന് നേരത്തെ അപകടത്തില്‍ പരിക്കേറ്റ കാലിലുണ്ടായ മുറിവുകള്‍ കരിയാതിരിക്കുകയും അണുബാധയുണ്ടാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്.

More Stories from this section

family-dental
witywide