ട്രംപിന്റെ റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷന് സമീപം കത്തിയുമായി എത്തിയ ആളെ വെടിവെച്ചു കൊന്നു

വധ ശ്രമം അതിജീവിച്ച അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കുന്ന റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷന്‍ നടക്കുന്ന വിസ്‌കോണ്‍സിനില്‍ കത്തികളുമായി എത്തിയ ഒരാള്‍ വെടിയേറ്റ് മരിച്ചു. രണ്ട് കത്തികളാണ് ഇയാളില്‍ നിന്നും കണ്ടെത്തി നീക്കം ചെയ്തത്. ഒഹായോ പൊലീസാണ് ഇയാളെ വെടിവെച്ചത്.

വീടില്ലാത്ത കറുത്തവര്‍ഗ്ഗക്കാരനായ സാമുവല്‍ ഷാര്‍പ്പ് (43) ആണ് കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷന്‍ നടക്കുന്ന വിസ്‌കോണ്‍സിന് സമീപം രണ്ടു കൈകളിലും കത്തിയുമായി നിന്ന സാമുവല്‍ നിരായുധനായ ഒരാള്‍ക്കെതിരെ തിരിയുകയും പൊലീസ് നിര്‍ദേശം അനുസരിക്കാതെ വന്നതോടെ ഒഹായോ പൊലീസ് വെടിയുതിര്‍ക്കുകയുമായിരുന്നു.

യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ട്രംപ് പെന്‍സില്‍വാനിയയില്‍ നടന്ന വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കവെ കനത്ത സുരക്ഷയാണ് പ്രദേശത്ത് ഉള്ളത്.

അതേസമയം, വെടിവയ്പ്പിനെ തുടര്‍ന്ന് മില്‍വാക്കി നിവാസികള്‍ വലിയ പ്രതിഷേധത്തിലാണ്. കണ്‍വെന്‍ഷന്‍ സൈറ്റില്‍ നിന്ന് ഒരു കിലോമീറ്ററിലധികം അകലെ സ്ഥിതി ചെയ്യുന്ന തങ്ങളുടെ പ്രദേശത്ത് എത്തി പൊലീസ് എന്തിനാണ് സാമുവലിനെ വെടിവെച്ചതെന്നും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഉദ്യോഗസ്ഥര്‍ എന്തിനാണ് ഇവിടെ പട്രോളിംഗ് നടത്തുന്നതെന്നും അവര്‍ ചോദിക്കുന്നു. നിരവധി പ്രദേശവാസികള്‍ സംഭവസ്ഥലത്ത് തടിച്ചുകൂടുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്തു.

തിങ്കളാഴ്ച ആരംഭിച്ച് വ്യാഴാഴ്ച സമാപിക്കുന്ന റിപ്പബ്ലിക്കന്‍ ദേശീയ കണ്‍വെന്‍ഷന്റെ സുരക്ഷ ഉറപ്പാക്കാന്‍ വിവിധ അധികാരപരിധികളില്‍ നിന്നുള്ള ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. മില്‍വാക്കിയടക്കം സമീപ പ്രദേശങ്ങളെല്ലാം കനത്ത സുരക്ഷയിലാണ്.

More Stories from this section

family-dental
witywide