
ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാർ അധികാരമേറ്റതിനു പിന്നാലെ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യക്കെതിരെ ലൈംഗികാരോപണം. ആര്‍എസ്എസ് നേതാവ് ശാന്തനു സിന്‍ഹയാണ് സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. മാളവ്യ പശ്ചിമ ബംഗാളില്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് ആരോപണം.
അതേസമയം, ആരോപണം നിഷേധിച്ച അമിത് മാളവ്യ ശാന്തനു സിന്‍ഹക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ചു. 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസില്‍ മൂന്നുദിവസത്തിനകം സിന്‍ഹ നിരുപാധികം മാപ്പുപറയണമെന്നും തെറ്റായ പോസ്റ്റ് പിന്‍വലിക്കണമെന്നും ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, അമിത് മാളവ്യക്കെതിരെ ബിജെപി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കണം. “മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞ് 24 മണിക്കൂറിനകം ബിജെപി ഐടി സെല്‍ മേധാവിക്കെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്. അയാള്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയാണ്. പഞ്ചനക്ഷത്ര ഓഫിസുകളില്‍ മാത്രമല്ല, പശ്ചിമ ബംഗാളിലെ ബിജെപി ഓഫിസുകളിലും ചൂഷണം നടക്കുന്നു.” അമിത് മാളവ്യയെ ഐടി സെല്‍ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കിയില്ലെങ്കില്‍ സത്യസന്ധമായ അന്വേഷണം നടക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാറ്റെ പറഞ്ഞു.