
വാഷിംഗ്ടണിലെ റസ്റ്ററൻ്റിന് പുറത്ത് വഴക്കിനെത്തുടർന്ന് ആക്രമിക്കപ്പെട്ട ഇന്ത്യക്കാരൻ മരണത്തിന് കീഴടങ്ങി. വെർജീനിയയിൽ നിന്നുള്ള വിവേക് ചന്ദർ തനേജയാണ് (41) കൊല്ലപ്പെട്ടത്. ഫെബ്രുവരി 2 ന് പുലർച്ചെ രണ്ട് മണിക്ക് ഒരു ജാപ്പനീസ് റസ്റ്ററൻ്റിനു പുറത്ത് ആക്രമിക്കപ്പെടുകയും തനേജയുടെ തല നടപ്പാതയിൽ ഇടിച്ച് ഗുരുതര പരുക്കേൽക്കുകയും ചെയ്തിരുന്നു. പൊലീസ് എത്തുമ്പോൾ ഇയാൾ അബോധാവസ്ഥയിലായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു.
വെർജീനിയയിലെ അലക്സാൻട്രിയായിൽ താമസിക്കുന്ന വിവേക് ഡയനാമോ ടെക്നോളജീസ് എന്ന കമ്പനിയുടെ സഹസ്ഥാപകനും കമ്പനി പ്രസിഡൻ്റുമായിരുന്നു. ഭാര്യയും ഒരു മകളുമുണ്ട്.
അക്രമിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതൊരു കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അക്രമിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25000 യുഎസ് ഡോളർ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുയാണെങ്കിൽ 202-727-9099. വിളിക്കണമെന്ന് പൊലീസ് അറിയിച്ചു.
ഈ ആഴ്ച ആദ്യം, ചിക്കാഗോയിൽ കവർച്ചക്കാരുടെ ആക്രമണത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിക്ക് പരുക്കേറ്റിരുന്നു. മൂക്കിൽ നിന്നും വായിൽ നിന്നും രക്തവുമായി ഇയാൾ സഹായം അഭ്യർഥിക്കുന്ന ഒരു വിഡിയോ പുറത്തു വന്നിരുന്നു. ഹൈദരാബാദിൽ നിന്നുള്ള സയ്യിദ് മസാഹിർ അലിയാണ് അക്രമത്തിന് ഇരയായത്.
ഈ വർഷം അമേരിക്കയിൽ കൊല്ലപ്പെടുന്ന ആറാമത്തെ ഇന്ത്യക്കാരനാണ് തനേജ. വിവേക് സൈനി എന്ന ഇന്ത്യൻ വിദ്യാർഥിയും ജോർജിയയിലെ ഒരു കടയിൽ അക്രമിയുടെ അടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. കൂടാതെ മറ്റ് 4 ഇന്ത്യൻ വിദ്യാർഥികളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അതിൽ കഴിഞ്ഞ ദിവസം മരിച്ച ശ്രേയസ് റെഡ്ഡിയുടെ മരണം ആത്മഹത്യയെന്ന പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
An Indian Man named Vivek Taneja attacked on Washington street killed