‘അന്വേഷണത്തിന് നിലവാരമില്ല, പ്രൊസിക്യൂഷനും പൂർണ പരാജയം’; റിയാസ് മൗലവി വധക്കേസിലെ വിധി പകർപ്പ് പുറത്ത്

കാസർകോട്: കാസർകോട് മദ്രസ അധ്യാപകൻ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെവിട്ട വിധി പകർപ്പ് പുറത്ത്. അന്വേഷണസംഘത്തിനും പ്രോസിക്യൂഷനും കേസ് തെളിയിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് വിധിയിൽ പറയുന്നു. കൊലപാതകത്തിലേക്കു നയിച്ച കാരണങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷൻ പൂര്‍ണമായും പരാജയപ്പെട്ടെന്നും പ്രതികള്‍ക്ക് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനും പൊലീസിനും പ്രൊസിക്യൂഷനും സാധിച്ചില്ലെന്നും വിധിയിൽ പറയുന്നു.

നിലവാരമില്ലാത്ത അന്വേഷണമാണ് കേസസിൽ നടന്നത്. പ്രതികള്‍ക്ക് മുസ്‍ലിം സമുദായത്തോടുള്ള വെറുപ്പ് കൊലയ്ക്ക് കാരണമായെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. പക്ഷേ ഇത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. റിയാസ് മൗലവിയുടെ മുറിയില്‍നിന്ന് കണ്ടെടുത്ത ഫോണും മെമ്മറി കാര്‍ഡുകളും പരിശോധിച്ചിക്കാത്തത് സംശയം ജനിപ്പിക്കുന്നതാണെന്നും വിധിപ്പകര്‍പ്പില്‍ നിരീക്ഷിക്കുന്നു.

റിയാസ് മൗലവിയുമായി ഇടപഴകിയവരെ കണ്ടെത്തിയില്ല. ഒന്നാം പ്രതിയുടെ വസ്ത്രങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് നല്‍കിയില്ല. അന്വേഷണം ഏകപക്ഷീയമായിരുന്നു. തെളിവെടുപ്പില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും കോടതി പറഞ്ഞു.

കാസർകോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസിൽ പ്രതികളായ 3 പേരെയും വെറുതെ വിട്ടിരുന്നു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കാസർകോട് കേളുഗുഡ്‌ഡെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരായിരുന്നു പ്രതികൾ. ഏഴ് വർഷമായി പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി 2017 മാർച്ച്‌ 20 നാണു കൊല്ലപ്പെട്ടത്.

complete verdict of Riyas Moulavi murder case

More Stories from this section

family-dental
witywide