
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ത്രികോണ പോരാട്ടം നടക്കുന്ന തൃശൂരില്‍ മുന്‍ മന്ത്രി വി എസ് സുനില്‍കുമാറാണ് സ്ഥാനാര്‍ഥി. തിരുവനന്തപുരത്ത് മുന്‍ എം പി പന്ന്യന്‍ രവീന്ദ്രനും മാവേലിക്കരയില്‍ പുതുമുഖം സി എ അരുണ്‍കുമാറും വയനാട്ടില്‍ ദേശീയ നേതാവ് ആനി രാജയും മത്സരിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് നാലു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
എല്‍ഡിഎഫില്‍ 4 സീറ്റുകളിലാണ് സിപിഐ മത്സരിക്കുന്നത്. 15 സീറ്റുകളില്‍ സിപിഎമ്മും ഒരിടത്ത് കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമാണ് മത്സരിക്കുന്നത്. തിരുവനന്തപുരത്ത് ചേർന്ന സിപിഐ സംസ്ഥാന കൗൺസിൽ യോഗമാണ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് അന്തിമ തീരുമാനം കൈകൊണ്ടത്.
നേരത്തെ ബന്ധപ്പെട്ട ജില്ലാ കൗൺസിലുകൾ സ്ഥാനാർത്ഥികളെ സംബന്ധിച്ച നിർദ്ദേശം സംസ്ഥാന കൗൺസിലിന് കൈമാറിയിരുന്നു. കേന്ദ്ര നേതൃത്വത്തിൻ്റെ അനുമതിയോടെയായിരുന്നു സംസ്ഥാന കൗൺസിൽ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഔദ്യോഗികമായി അംഗീകാരം നൽകിയത്.