
ന്യൂയോർക്കിലെ സിറാക്യൂസ് ഹാൻകോക് വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അന്വേഷണം പ്രഖ്യാപിച്ചു. തിങ്കളാഴ്ചയായിരുന്നു ആശങ്കജനകമായ സംഭവം ഉണ്ടായത്.
ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പോലീസ് ഡാഷ്-ക്യാമറ പകർത്തിയ വിഡിയോയിൽ പതിഞ്ഞിരിക്കുന്നത്. സിറാക്യൂസിൽ നിന്നും പറന്നുയർന്ന ഒരു പാസഞ്ചർ വിമാനവും ലാൻഡിങ്ങിനൊരുങ്ങി വന്ന ഒരു വാണിജ്യ വിമാനവുമാണ് ആകാശത്ത് തൊട്ടുരുമ്മി വന്നത്. ആകാശത്തായതിനാൽ വിമാനങ്ങൾ എത്രമാത്രം അടുത്താണ് വന്നത് എന്നത് വിഡിയോയിൽ കൃത്യമായി മനസ്സിലാകില്ല. വിമാനങ്ങൾ പരസ്പരം കൂട്ടിമുട്ടുമെന്ന് തോന്നുംവിധം അടുത്തുവന്നതായാണ് വിഡിയോ കാണിക്കുന്നത്.
രാവിലെ 11 മണിക്കാണ് സംഭവം നടന്നത്. ഒരു വിമാനം പറന്ന് റൺവേ ഒഴിയുന്നതുവരെ വിമാനത്താവളത്തിന് ചുറ്റും പറക്കാൻ വാണിജ്യ വിമാനത്തോട് എയർ ട്രാഫിക് കൺട്രോളർ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ വട്ടം ചുറ്റികൊണ്ടിരിക്കുന്ന വിമാനത്തിനടുത്തേക്ക് പറന്നുയർന്ന വിമാനം എത്തുകയായിരുന്നു. അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകും.
FAA declared investigation on planes appearing to fly close to each other in New York