
ബെയ്ജിങ്: ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ കനത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം 47 പേർ മരിച്ചു. രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ കൂടുതൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മെയ്‌ഷോ നഗരത്തിൽ 38 പേർ കൂടി മരിച്ചതായി സ്ഥിരീകരിച്ചതായി സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്റർ സിസിടിവി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അറിയിച്ചു. കനത്ത മഴയാണ് മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായത്. പിംഗ്യാൻ കൗണ്ടിയിലെ എട്ട് ടൗൺഷിപ്പുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.
വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് രണ്ട് പേരെ കാണാതായതായും റിപ്പോർട്ട് ഉണ്ട്. ചരിത്ര നഗരമായ ഹുവാങ്‌ഷാനിൽ പാലം തകർന്നിട്ടുണ്ട്. നിരവധി പ്രധാന റോഡുകൾ അടച്ചു. മൊത്തം 27 വീടുകൾ തകരുകയും 592 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
അൻഹുയി പ്രവിശ്യയുടെ തെക്ക് ഭാഗത്തുള്ള നഗരത്തിൽ കനത്ത മഴയെ തുടർന്ന് വ്യാഴാഴ്ച പതിനായിരത്തിലധികം ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ 2,400ലധികം ഗ്രാമീണരെ ഫയർ ട്രക്കുകളിലും റബ്ബർ ബോട്ടുകളിലും രക്ഷാപ്രവർത്തകർ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 10,976 പേരെ ഒഴിപ്പിക്കുകയും ചെയ്തു. ഒമ്പത് പ്രവിശ്യാ റോഡുകളും 41 വില്ലേജ് റോഡുകളും അടച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.