
ടെഹ്റാൻ: ഈയാഴ്ച കെർമാൻ നഗരത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തിന് മറുപടി നൽകുമെന്ന് ഉറപ്പുനൽകി ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് ഏകദേശം 820 കിലോമീറ്റർ (510 മൈൽ) തെക്കുകിഴക്കായി കെർമനിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കവെ വെള്ളിയാഴ്ചയാണ് റെയ്‌സി ഇക്കാര്യം പറഞ്ഞത്.
ടെഹ്‌റാന്റെ ശത്രുക്കൾക്ക് ഇറാന്റെ ശക്തി കാണാമെന്നും ലോകം മുഴുവൻ അതിന്റെ ശക്തിയും കഴിവും അറിയുമെന്നും അദ്ദേഹം പറഞ്ഞു, “നടപടി സ്വീകരിക്കേണ്ട സ്ഥലവും സമയവും ഞങ്ങളുടെ സൈന്യം തീരുമാനിക്കും”.
സ്‌ഫോടനത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 11 പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചതിന് പിന്നാലെയാണ് റെസിയുടെ അഭിപ്രായപ്രകടനം.
കെർമാനിലെ രണ്ട് ചാവേർ ബോംബർമാർക്ക് പിന്തുണ നൽകിയതിന് രണ്ട് പേരെയും സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഇറാന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ഒമ്പത് പേരെയും സുരക്ഷാ സേന കസ്റ്റഡിയിലെടുത്തതായി ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയം സ്റ്റേറ്റ് ടിവിയിൽ നൽകിയ പ്രസ്താവനയിൽ പറഞ്ഞു.
ബുധനാഴ്ചത്തെ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്തം ഐഎസ്ഐഎൽ (ഐഎസ്ഐഎസ്) ഏറ്റെടുത്തു.
വെള്ളിയാഴ്ച കെർമാനിലെ ആളുകൾ ഇറാനിയൻ പതാകകൾ പൊതിഞ്ഞ പേടകങ്ങൾക്ക് മുന്നിൽ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിക്കവെ “അമേരിക്കയ്ക്ക് മരണം!” “ഇസ്രായേലിന് മരണം!” എന്നിങ്ങനെ ആക്രോശിച്ചു.
കെർമാൻ പ്രവിശ്യയിലുള്ള ഖാസിം സുലൈമാനിയുടെ സ്മാരകത്തിന് സമീപമാണ് ഇരട്ട സ്‌ഫോടനങ്ങളുണ്ടായത്. അദ്ദേഹത്തിന്റെ രക്തസാക്ഷി വാർഷികവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ ആയിരങ്ങൾ തടിച്ചുകൂടിയപ്പോഴാണ് ഭീകരർ റിമോർട്ട് ഉപയോഗിച്ച് സ്ഫോടനം നടത്തിയത്. സ്മാരകത്തിൽ നിന്ന് 700 മീറ്റർ ദൂരയൊണ് ആദ്യ സ്ഫോടനം. പ്രാദേശിക സമയം വൈകീട്ട് 3.04 നായിരുന്നു ഇത്. 13 മിനിട്ടിന് ശേഷമാണ് രണ്ടാമത്തെ സ്ഫോടനം. സ്ഫോടനത്തിൽ 103 പേർ കൊല്ലപ്പെടുകയും 200ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.