ബി.ജെ.പിയുടെ അടുക്കളയിലെ വിഭവങ്ങള്‍ വില്‍ക്കാനുള്ള കൗണ്ടറായി സി.പി.എം മാറി : വിമര്‍ശിച്ച് കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: ബി.ജെ.പിയുടെ അടുക്കളയിലെ വിഭവങ്ങള്‍ വില്‍ക്കാനുള്ള കൗണ്ടറായി സി പി എം മാറിയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ചില പത്രങ്ങളില്‍ മാത്രം സി പി എം പരസ്യം നല്‍കിയത് ബി ജെ പിയെ സഹായിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തുമാകാം എന്ന നിലയിലേക്ക് സി പി എം അധ:പതിച്ചുവെന്നും പരസ്യം നല്‍കിയ വിഷയത്തില്‍ സി പി ഐക്ക് എന്താണ് മൗനമെന്നും അദ്ദേഹം ചോദിച്ചു. യു ഡി എഫിന് കിട്ടേണ്ട ന്യൂനപക്ഷ വോട്ടുകള്‍ കുറയ്ക്കാന്‍ ബി ജെ പി ആഗ്രഹപ്രകാരമാണ് ഇത്തരത്തിലൊരു പരസ്യം നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.

പാലക്കാട് സി പി എമ്മിന് വലിയ തിരിച്ചടി നേരിടുമെന്ന് പറഞ്ഞ കെസി, പാണക്കാട് തങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് ബി ജെ പിക്ക് വേണ്ടിയാണെന്നും കുറ്റപ്പെടുത്തി. പാലക്കാട് മത്സരം യു ഡി എഫും ബി ജെ പിയും തമ്മിലാണെന്നും സിപി എം മൂന്നാം സ്ഥാനത്താണെന്നും പറഞ്ഞ അദ്ദേഹം പാലക്കാട് വലിയ ഭൂരിപക്ഷത്തില്‍ യു ഡി എഫ് ജയിക്കുമെന്നും എടുത്തു പറഞ്ഞു.