മണിക്കൂറുകൾക്ക് അപ്പുറം അറിയാം മഹാവിധി; ഒരുക്കങ്ങൾ രാവിലെ 5നു തുടങ്ങി, 8 മണിക്ക് വോട്ടെണ്ണൽ തുടങ്ങും

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 2.77 കോടി വോട്ടര്‍മാരില്‍ 1.97 കോടിപ്പേരും രാജ്യത്ത് 64.2 കോടി മനുഷ്യരും സമ്മതിദാനാവകാശം രേഖപ്പെടുത്തിയതിന്റെ ഫലപ്രഖ്യാപനം അൽപ സമയത്തിനുള്ളിൽ . വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആരംഭിക്കും. ആദ്യം എണ്ണുന്നത് തപാല്‍വോട്ടുകളാണ്. അരമണിക്കൂറിനുശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. അരമണിക്കൂറിനുള്ളില്‍ത്തന്നെ ലീഡ് നില ലഭ്യമായിത്തുടങ്ങും.

രാവിലെ അഞ്ചുമണിയോടു കൂടി തന്നെ വോട്ടെണ്ണൽ ഒരുക്കങ്ങൾ തുടങ്ങി. നിയമസഭാ മണ്ഡലം തിരിച്ചുള്ള സ്ട്രോങ് റൂമുകൾ തുറന്ന് വോട്ടണ്ണൽ മുറികളിലേക്ക് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും തപാൽ ബാലറ്റുകളുടെ പെട്ടികളും എത്തിച്ചു കൊണ്ടിരിക്കുകയാണ്.

സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടെണ്ണാന്‍ ഓരോ ഹാള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ഹാളിലും പരമാവധി 14 മേശകള്‍വീതമുണ്ടാകും. ഓരോ മേശയ്ക്കും ഗസറ്റഡ് റാങ്കിലെ ഒരു ഉദ്യോഗസ്ഥന്‍ കൗണ്ടിങ് സൂപ്പര്‍വൈസറായി ഉണ്ടാകും. ഒരു കൗണ്ടിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരും മേശയ്ക്കു ചുറ്റുമുണ്ടാവും. ഇവര്‍ക്കുപുറമേ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവര്‍ക്കുമാത്രമാവും ഹാളിലേക്ക് പ്രവേശനമുണ്ടാവുക.

തപാല്‍വോട്ടുകള്‍ എണ്ണുന്നതിന് പ്രത്യേകം മേശയുണ്ടാകും. സര്‍വീസ് വോട്ടര്‍മാരുടെ വോട്ടുകളും റിട്ടേണിങ് ഓഫീസറുടെ മേശയിലാണ് എണ്ണുക.

എട്ടു മണിയോടെ വോട്ട് എണ്ണൽ തുടങ്ങും. ആദ്യം എണ്ണിത്തുടങ്ങുക തപാൽ വോട്ടുകളായിരിക്കും. അരമണിക്കൂറിനു ശേഷം യന്ത്രത്തിലെ വോട്ടുകൾ എണ്ണും. സാങ്കേതിക തകരാറോ പ്രശ്നങ്ങളോ ഒന്നുമില്ലെങ്കിൽ 5-20 മിനിറ്റ് കൊണ്ട് ഓരോ റൌണ്ട് ഫലം അറിയാം.

Lok Sabha election Counting to begin soon

More Stories from this section

family-dental
witywide