പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം : ദമ്പതികളെ കൗണ്‍സിലിങിന് വിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: ഏറെ വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ദമ്പതികളെ കൗണ്‍സിലിങിന് വിടാന്‍ നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി. ഇന്ന് പീഡനത്തിന് ഇരയായ യുവതിയോട് ഹൈക്കോടതി നേരിട്ട് വിവരങ്ങള്‍ തേടി. തനിക്ക് പരാതിയില്ലെന്ന നിലപാട് യുവതി ഹൈക്കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കിയ ശേഷം റിപ്പോര്‍ട്ട് സീല്‍ഡ് കവറില്‍ ഹാജരാക്കാന്‍ കെല്‍സയ്ക്ക് (കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി) ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.

കോടതി കേസ് പരിഗണിക്കവെ, പരാതിയില്ലെന്ന് പറയാന്‍ തന്നെ ആരും നിര്‍ബന്ധിച്ചിട്ടില്ലെന്നും യുവതി പറഞ്ഞു.

ഗുരുതര ആരോപണങ്ങളാണ് കേസിലുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടെടുത്തു. സര്‍ക്കാര്‍ അഭിഭാഷകന്‍ റിപ്പോര്‍ട്ട് കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു. പരാതിക്കാരിയുടെ ശരീരത്തില്‍ മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പരാതി ഉയര്‍ന്നു വന്നതോടെ രാഹുല്‍ ഒളിവില്‍ പോയെന്നതടക്കമുള്ള കാര്യങ്ങള്‍ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ കുടുംബ ബന്ധങ്ങളില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നും എല്ലാത്തിലും ഇടപെടാന്‍ പരിമിതിയുണ്ടെന്നും കോടതി വ്യക്തമാക്കി.

മാത്രമല്ല, കൗണ്‍സിലിങ് റിപ്പോര്‍ട്ട് തൃപ്തികരമെങ്കില്‍ ഇരുവരെയും ഒരുമിച്ച് ജീവിക്കാന്‍ വിടുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹര്‍ജി ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.

More Stories from this section

family-dental
witywide