കമലാ ഹാരിസിന്റെ അരിസോണ ക്യാമ്പയ്ന്‍ ഓഫീസില്‍ വെടിവെയ്പ്പ് നടത്തിയയാള്‍ പിടിയില്‍, ലക്ഷ്യം കൂട്ടക്കൊല? ഭീകരവാദം അടക്കം നിരവധി കേസുകളില്‍ പ്രതി

അരിസോണ: കമലാ ഹാരിസിന്റെ അരിസോണ ക്യാമ്പയ്ന്‍ ഓഫീസില്‍ വെടിവെയ്പ്പ് നടത്തിയ സംഭവത്തില്‍ പിടിയിലായ പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട്ടില്‍ നിന്നും 120 തോക്കുകള്‍ കണ്ടെത്തിയെന്ന് വ്യക്തമാക്കി അരിസോണ പ്രോസിക്യൂട്ടര്‍. കൂടാതെ, 250,000-ലധികം വെടിയുണ്ടകളും ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കി. ജെഫ്രി മൈക്കിള്‍ കെല്ലി എന്ന അറുപത് കാരനാണ് പിടിയിലായത്. സ്‌കോപ്പുകള്‍, ബോഡി കവചം, സൈലന്‍സറുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഇയാള്‍ ഓടിച്ചിരുന്ന കാറില്‍ നിന്ന് യന്ത്രത്തോക്കും കണ്ടെത്തിയിട്ടുണ്ട്.

ഇത്രയധികം ആയുധ ശേഖരം കണ്ടെത്തിയതോടെ, ഇയാള്‍ അപകടകാരിയാണെന്നും വലിയൊരു കൂട്ടക്കൊലയ്ക്ക് തയ്യാറെടുക്കുകയായിരുന്നു എന്നും അധികൃതര്‍ സംശയിക്കുന്നുണ്ട്. അരിസോണയിലെ ഡെമോക്രാറ്റുകളുടെ ഫീല്‍ഡ് ഓഫീസിന്റെ ഗ്ലാസ് മുന്‍വാതിലിനും ജനാലയ്ക്കും നേരെ കെല്ലി വെടിയുതിര്‍ത്തതായും പൊലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച അഹ്വാതുകിയില്‍ രാഷ്ട്രീയ ചിഹ്നങ്ങളുടെ ആകൃതിയില്‍ ഇയാള്‍ റേസര്‍ ബ്ലേഡുകള്‍ തൂക്കിയിട്ട് ആശങ്ക സൃഷ്ടിച്ചുവെന്നും ആരോപണമുണ്ട്. ‘ബയോഹാസാര്‍ഡ്’ എന്ന് ലേബല്‍ ചെയ്ത വെള്ളപ്പൊടി സൂക്ഷിച്ച ബാഗും ഇയാള്‍ ഇവിടെ തൂക്കിയിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. സമീപകാല തിരഞ്ഞെടുപ്പുകളില്‍ മിക്ക വോട്ടര്‍മാരും ഡെമോക്രാറ്റുകളെ തിരഞ്ഞെടുത്ത ഫീനിക്സിന്റെ സമ്പന്നമായ പ്രാന്തപ്രദേശമാണ് അഹ്വാതുകി. പ്രദേശത്തെ ഈന്തപ്പനകളില്‍ ഇയാള്‍ കമലാ ഹാരിസിനെയും ഡെമോക്രാറ്റുകളെയും വിമര്‍ശിക്കുന്ന തരത്തില്‍ ചിലത് കുറിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതും വെടിവയ്പ്പുമായി ബന്ധപ്പെട്ടതും ഉള്‍പ്പെടെയുള്ള കേസുകളില്‍ ചൊവ്വാഴ്ച കെല്ലിയെ അറസ്റ്റ് ചെയ്തതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ബുധനാഴ്ച രാത്രി മൂന്ന് അധിക കുറ്റകൃത്യങ്ങള്‍ക്കൂടി ചേര്‍ത്തതോടെ ഇയാള്‍ക്കെതിരായ കേസുകളുടെ ആകെ എണ്ണം 13 ആയി.

”ജനാധിപത്യത്തിലും നമ്മുടെ കമ്മ്യൂണിറ്റിയിലും കെല്ലി ഏറ്റവും വലിയ അപകടമാണ് സൃഷ്ടിക്കുന്നത് എന്നാണ് സംസ്ഥാനത്തിന്റെ വിശ്വാസം,” പ്രോസിക്യൂട്ടര്‍ ജോര്‍ജ്ജ് കെലെമെന്‍ പറഞ്ഞു. ‘രാഷ്ട്രീയ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത്, ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് നേരെ അക്രമം ലക്ഷ്യമിടുന്നതെന്നും തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide