ജല്ലിക്കെട്ടിന് കളമൊരുക്കി ശ്രീലങ്കയും, പോരിനിറങ്ങി 200 കാളകള്‍, മെരുക്കാന്‍ 100 പേര്‍

കൊളംമ്പോ: പൊങ്കല്‍ വിളവെടുപ്പുത്സവത്തില്‍ തമിഴ്നാടിന്റെ ചില ഭാഗങ്ങളില്‍ പരമ്പരാഗതമായി നടത്തിയിരുന്ന കാളപ്പോരായ ജല്ലിക്കെട്ട് കടല്‍ക്കടന്ന് ശ്രീലങ്കന്‍ മണ്ണിലേക്കും എത്തി.

കായിക വിനോദമായി തമിഴ്‌നാട് കാണുന്ന ജല്ലിക്കെട്ട് ശ്രീലങ്കയിലെ ട്രിങ്കോമലയിലാണ് ആദ്യമായി ഇന്ന് സംഘടിപ്പിച്ചത്‌.

ലങ്കന്‍ കിഴക്കന്‍ പ്രവിശ്യാ ഗവര്‍ണര്‍ സെന്തില്‍ തൊണ്ടമാനും മലേഷ്യന്‍ എംപി ശരവണന്‍ മുരുകനും ചേര്‍ന്നാണ് ഇന്ന് പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്തത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ നിന്നുള്ള തൊണ്ടമാനെയാണ് ജല്ലിക്കെട്ട് പരിപാടിയുടെ സംഘാടകനായി തിരഞ്ഞെടുത്തത്.

200 ഓളം കാളകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കാളകളെ മെരുക്കാന്‍ കുറഞ്ഞത് 100 പേരെങ്കിലും ട്രിങ്കോമലയില്‍ ക്യൂ നിന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പങ്കെടുക്കുന്നവരുടെയും കാഴ്ചക്കാരുടെയും സുരക്ഷയ്ക്കായി 100-ലധികം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

പങ്കെടുക്കുന്നവര്‍ക്കും കാളകള്‍ക്കും പരിക്കേല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഈ വിനോദം നിരോധിക്കണമെന്ന് മൃഗാവകാശ സംഘടനകള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് 2014ല്‍ സുപ്രീം കോടതി കാളയെ മെരുക്കുന്ന ജെല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി. എന്നിരുന്നാലും, തമിഴ്നാട് സര്‍ക്കാര്‍ കുറച്ച് നിയന്ത്രണങ്ങളോടെ പരിപാടി സംഘടിപ്പിക്കാന്‍ അനുവദിക്കുന്ന ഓര്‍ഡിനന്‍സ് പാസാക്കി. തമിഴ്നാട്ടിലെ പ്രശസ്ത നേതാക്കളും അഭിനേതാക്കളും ഓര്‍ഡിനന്‍സിനെ പിന്തുണച്ചു, കായികരംഗത്തെ സുപ്രീം കോടതിയുടെ നിരോധനത്തിനെതിരെ പൊതുജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ജെല്ലിക്കെട്ട് ഒരു ‘സാംസ്‌കാരിക പരിപാടി’ എന്ന നിലയില്‍ തമിഴ്നാട്ടിലെ ജനങ്ങളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നീണ്ട പ്രതിഷേധങ്ങള്‍ക്ക് ശേഷം, 2023 മെയ് മാസത്തില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചു.

ശ്രീലങ്കയില്‍ ജല്ലിക്കെട്ട് സംഘടിപ്പിക്കുന്നതിലൂടെ അതിര്‍ത്തി കടന്നുള്ള ആഘോഷത്തിലൂടെ തമിഴ്നാടും ശ്രീലങ്കയും തമ്മില്‍ പങ്കിടുന്ന പൈതൃകത്തെയാണ് സൂചിപ്പിക്കുന്നത്.

More Stories from this section

family-dental
witywide