രാത്രിയില്‍ ഓട്ടംവിളിച്ച് വനിതാ ഓട്ടോഡ്രൈവറെ മര്‍ദ്ദിച്ചവശയാക്കി, ഫോണുമായി അക്രമികള്‍ കടന്നു

കൊച്ചി: രാത്രിയില്‍ വനിതാ ഓട്ടോറിക്ഷാ ഡ്രൈവറെ, ഓട്ടം വിളിച്ച യാത്രക്കാര്‍ മര്‍ദ്ദിച്ച് അവശയാക്കി ചാത്തങ്ങാട് ബീച്ചില്‍ത്തള്ളി. കുഴുപ്പിള്ളി ചെറുവൈപ്പ് കിഴക്കു തച്ചാട്ടുതറ ജയ (38) എന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് ക്രൂരമായി മര്‍ദനമേറ്റത്. മര്‍ദനത്തില്‍ ജയയുടെ 3 വാരിയെല്ലുകള്‍ക്കു പൊട്ടലുണ്ട്. നട്ടെല്ലിനും ശ്വാസകോശത്തിനും ക്ഷതമേല്‍ക്കുകയും ചെയ്തു. ജയയുടെ മൊബൈല്‍ ഫോണും തട്ടിയെടുത്താണ് മൂന്നംഗ സംഘം കടന്നുകളഞ്ഞത്.

തിങ്കളാഴ്ച രാത്രി 10 മണിയോടെ ചാത്തങ്ങാട് ബീച്ചിലാണ് സംഭവം. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കുന്ന ജയയെ ഒരാള്‍ ആശുപത്രിയിലേക്കു പോകാനായി ഓട്ടം വിളിച്ചു. ബന്ധു അവിടെ ചികിത്സയിലാണെന്നും പറഞ്ഞു. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോള്‍ രോഗിയെ കളമശ്ശേരി ആശുപത്രിയിലേക്ക് മാറ്റിയെന്നും അവിടേക്ക് പോകണമെന്നും പറഞ്ഞു. യാത്രക്കാരനൊപ്പം മറ്റ് രണ്ടുപേര്‍ക്കൂടി ഓട്ടോയില്‍ കയറുകയായിരുന്നു. കളമശ്ശേരിയിലെത്തിയ യാത്രക്കാര്‍ വീണ്ടും തിരികെ പോകാന്‍ ആവശ്യപ്പെടുകയും തങ്ങളുടെ ബൈക്ക് ചാത്തങ്ങാട് ബീച്ചിനടുത്താണെന്നും പറഞ്ഞു. ബീച്ചിനടുത്ത് എത്തിയപ്പോള്‍ ഇവര്‍ ജയയെ മര്‍ദ്ദിച്ച് ഫോണുമായി കടന്നുകളയുകയായിരുന്നു.

കട്ടികൂടിയ എന്തോ വസ്തു ഉപയോഗിച്ചാണ് മര്‍ദിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം, അക്രമികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.

More Stories from this section

family-dental
witywide