യുക്രെയ്‌നിനൊപ്പം നില്‍ക്കാന്‍ ട്രംപിനോട് യുകെ പ്രധാനമന്ത്രി, തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രണ്ടാം ഫോണ്‍ സംഭാഷണം

ലണ്ടന്‍: പാശ്ചാത്യ സഖ്യകക്ഷികള്‍ യുക്രെയ്നോടൊപ്പം നില്‍ക്കണമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനോട് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍.

നവംബറിലെ യുഎസ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രംപുമായുള്ള രണ്ടാമത്തെ ഫോണ്‍ സംഭാഷണത്തിലാണ് പ്രധാനമന്ത്രി റഷ്യന്‍ ആക്രമണത്തിന് മുന്നില്‍ യുക്രെയ്‌നിനൊപ്പം സഖ്യകക്ഷികള്‍ ഒരുമിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ചത്.

ട്രംപും സ്റ്റാര്‍മറും യു.എസും യു.കെ.യും തമ്മിലുള്ള ഉറച്ചതും ചരിത്രപരവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ആഗ്രഹത്തെക്കുറിച്ച് സംസാരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

ട്രംപ് അടുത്ത മാസം അധികാരമേല്‍ക്കുമ്പോള്‍ യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിന് ശ്രമിക്കുമെന്ന് പൊതുവേ പ്രതീക്ഷിക്കുന്നു. യുകെ വളരെക്കാലമായി യുക്രെയ്‌നിന്റെ ഉറച്ച പിന്തുണക്കാരാണ്. റഷ്യയുടെ അതിര്‍ത്തിക്കുള്ളില്‍ ബ്രിട്ടീഷ് നിര്‍മ്മിത മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രെയ്‌നെ അനുവദിക്കാന്‍ ബൈഡന്‍ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നവരില്‍ സ്റ്റാര്‍മറും ഉള്‍പ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.