
വാഷിങ്ടൺ: അമേരിക്കയിൽ തോക്ക് കൈവശം വെക്കുന്നതിൽ സുപ്രീം കോടതിയുടെ നിർണായക വിധി. ഗാർഹിക പീഡകർക്ക് തോക്കുകൾ കൈവശം വെക്കുന്നത് നിരോധിക്കുന്ന നിയമം സുപ്രീം കോടതി വെള്ളിയാഴ്ച ശരിവച്ചു. രാജ്യത്തിന്റെ തോക്ക് നിയമങ്ങളിൽ മറ്റുള്ളവർക്ക് ശാരീരിക ഉപദ്രവം ഏൽപ്പിക്കാൻ സാധ്യതയുള്ള വ്യക്തികളെ തോക്കുകൾ ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് തടയുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് നിരീക്ഷിച്ചു. 8-1 ഭൂരിപക്ഷത്തിനാണ് വിധി പാസായത്.
നിയമം എങ്ങനെ നടപ്പാക്കുമെന്ന് കണ്ടറിയണമെന്ന് ഡ്യൂക്ക് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലോയിലെ സെന്റർ ഫോർ ഫയർ ആംസ് ലോയുടെ സഹ ഡയറക്ടർ ജോസഫ് ബ്ലോച്ചർ പറഞ്ഞു. സർക്കാരിന് നേരിയ വിജയമാണെന്നും സുപ്രീം കോടതിക്ക് കൂടുതൽ കേസുകൾ എടുക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
2020 നും 2021 നും ഇടയിൽ അഞ്ച് വെടിവയ്പ് കേസുകളിൽ ഉൾപ്പെട്ട ടെക്സസ് സ്വദേശി സാക്കി റഹീമിയുടെ സംഭവവുമായി ബന്ധപ്പെട്ടാണ് കേസ്. നിയന്ത്രണ ഉത്തരവിന് വിധേയമായി തോക്കുകൾ കൈവശം വച്ചതിന് ഫെഡറൽ കുറ്റം റഹിമി സമ്മതിച്ചെങ്കിലും അപ്പീൽ കോടതി ശിക്ഷ റദ്ദാക്കിയിരുന്നു.