
പെൻസിൽവാനിയ: കൂടുതൽ ഫോളോവേഴ്‌സിനെ നേടുന്നതിനായി യുട്യൂബിൽ ലൈവായി മൃഗങ്ങളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് യുഎസിൽ 28 കാരിയായ യുവതി അറസ്റ്റിലായി. പെൻസിൽവാനിയ സ്വദേശിയായി അനിഗർ മോൻസി ജീവനുള്ള മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയും വികൃതമാക്കുകയും ചെയ്തതായി സമ്മതിച്ചെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ജീവനുള്ള കോഴി, പ്രാവ്, മുയൽ, തവള എന്നിവയെ വികൃതമാക്കുന്നത് കാണിച്ച് തൻ്റെ ചാനലിൽ പോസ്റ്റ് ചെയ്ത നാല് ലൈവ് സ്ട്രീം വീഡിയോകളുടെ പേരിൽ അവർക്കെതിരെ കഴിഞ്ഞ ആഴ്ച കുറ്റം ചുമത്തിയിരുന്നു.
“ഇത് തീർത്തും പ്രാകൃതമാണ്. മനുഷ്യത്വരഹിതമായ പ്രവൃത്തിയാണ്. കാഴ്ചക്കാർ ഇത്തരം ഉള്ളടക്കങ്ങൾക്കു വേണ്ടി അഭ്യർത്ഥിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്ന വസ്തുത കൂടുതൽ അസ്വസ്ഥമാക്കുന്നു,” അപ്പർ ഡാർബി പോലീസ് സൂപ്രണ്ട് തിമോത്തി ബെർണാർഡ് പോസ്റ്റിൽ പറഞ്ഞു.
“കുക്കിംഗ് ലക്കി” എന്ന തലക്കെട്ടിലുള്ള മോൻസിയുടെ ഏറ്റവും പുതിയ വീഡിയോയിൽ, അടുക്കളയിലെ സിങ്കിന് മുകളിൽ വച്ച് കത്തി ഉപയോഗിച്ച് കോഴിയുടെ കഴുത്ത് മുറിക്കാൻ ശ്രമിക്കുന്നതായി കാണിക്കുന്നു.
“വീഡിയോയ്ക്കിടയിൽ, അവൾ കൂടുതൽ ലൈക്കുകൾക്കും കൂടുതൽ കാഴ്ചക്കാർക്കും വേണ്ടി അഭ്യർത്ഥിക്കുന്നു. ആവശ്യത്തിന് കാഴ്ചക്കാരായി കഴിഞ്ഞാൽ അടുത്ത 10 മിനിറ്റിനുള്ളിൽ അവർ ആ മൃഗത്തെ ഉപദ്രവിക്കാനും കൊല്ലാനും തുടങ്ങും,” മിസ്റ്റർ ബെർണാർഡ് പറഞ്ഞു.
മറ്റ് ക്ലിപ്പുകളിൽ ഇവർ നിരവധി തവളകളെ വെട്ടി മുറിക്കുകയും ജീവനുള്ള പ്രാവിൻ്റെ തൂവലുകൾ പറിച്ചെടുക്കുകയു, തുടർന്ന് പക്ഷിയുടെ തല ചുട്ടുപൊള്ളുന്ന വെള്ളത്തിൽ മുക്കുകയും പിന്നീട് അത് വെട്ടിമാറ്റുകയും ചെയ്യുന്നതായി കാണിക്കുന്നു.”
മൃഗങ്ങളോടുള്ള ക്രൂരതയ്ക്ക് നാല് കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് അനിമൽസ് (പെറ്റ) എന്ന മൃഗാവകാശ ഗ്രൂപ്പിൻ്റെ ഇമെയിൽ ടിപ്പിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. ഈ വീഡിയോകളുടെ നിർമ്മാണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നറിയാൻ അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.