ട്രംപിന് കനത്ത തിരിച്ചടി, മറ്റുരാജ്യങ്ങൾക്കെതിരെ ഏകപക്ഷീയമായി തീരുവ ചുമത്താന്‍ അധികാരമില്ലെന്ന് യു.എസ് കോടതി

വാഷിംഗ്ടണ്‍ : തീരുവ എന്ന ഭൂതത്തെക്കാട്ടി ലോകത്തെ പിടിച്ചുലച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കടുത്ത തിരിച്ചട്. ട്രംപിന് ഏകപക്ഷീയമായി തീരുവ ചുമത്താന്‍ അധികാരമില്ലെന്ന് യുഎസ് അന്താരാഷ്ട്ര വ്യാപാര കോടതി വിധിച്ചു. ഇത് പ്രസിഡന്റിന്റെ നിലവിലുള്ള ആഗോള വ്യാപാര യുദ്ധത്തിലെ പ്രധാന ആയുധത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചു.

യുഎസ് അന്താരാഷ്ട്ര വ്യാപാര കോടതിയിലെ ജഡ്ജിമാരുടെ ഒരു പാനല്‍ തീരുവ നിയമവിരുദ്ധമാണെന്ന് കണ്ടെത്തുകയും അവ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ട്രംപിന്റെ താരിഫുകള്‍ ‘അഭൂതപൂര്‍വമായ അധികാര കൈയേറ്റം’ ആണെന്ന് വാദിച്ച അഞ്ച് ചെറുകിട ബിസിനസുകളുടെ ഒരു സംഘം കൊണ്ടുവന്ന കേസിലാണ് അന്താരാഷ്ട്ര വ്യാപാര കോടതി വിധി പുറപ്പെടുവിച്ചത്.

ഏപ്രിലില്‍ ട്രംപ് 50-ലധികം രാജ്യങ്ങളില്‍ അധിക താരിഫ് ഏര്‍പ്പെടുത്തിയതുമുതല്‍, കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ താരിഫ് ചുമത്താനുള്ള പ്രസിഡന്റിന്റെ അധികാരത്തെ ചോദ്യം ചെയ്ത് നിരവധി കേസുകളാണ് അദ്ദേഹത്തിന്റെ ഭരണകൂടം നേരിട്ടത്.

ട്രംപ് തീരുവകള്‍ ചുമത്താന്‍ ഉപയോഗിച്ച അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക അധികാര നിയമം പ്രസിഡന്റിന് ‘ലോകമെമ്പാടുമുള്ള തീരുവകള്‍ പുറപ്പെടുവിക്കാനുള്ള അവകാശം നല്‍കുന്നില്ലെന്നും താരിഫുകള്‍ക്കുള്ള ട്രംപിന്റെ ന്യായീകരണം അസാധുവാണെന്നും ചെറുകിട ബിസിനസുകളുടെ അഭിഭാഷകര്‍ ആരോപിച്ചു.

1977 ലെ ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് (ഐഇഇപിഎ) എന്ന നിയമ പ്രകാരം താരിഫ് ഉയർത്താൻ കോൺഗ്രസ് ഒരിക്കലും പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരം നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അടിയന്തര സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് ഗുരുതരമായ ഭീഷണി നേരിടുമ്പോൾ, സാമ്പത്തിക നടപടിയെടുക്കാൻ മാത്രമാണ് ഐഇഇപിഎ നിയമം പ്രസിഡന്റിന് അധികാരം നൽകുന്നതെന്നും കോടതി പറഞ്ഞു.

ട്രംപിന്റെ വ്യാപാര നയത്തിന് കനത്ത തിരിച്ചടിയാണ് കോടതി വിധി. വിധിക്കെതിരെ ട്രംപ് സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്ന വിലയിരുത്തലുണ്ട്.

More Stories from this section

family-dental
witywide