
വാഷിംഗ്ടൺ: ഭരണകൂടം മാധ്യമങ്ങൾക്കെതിരെ കൂടുതൽ ആക്രമോൽസുകമായി പ്രവര്‍ത്തനം നടത്തുമ്പോൾ അതിനെ ചെറുക്കുമെന്ന് പ്രമുഖ അമേരിക്കൻ മാധ്യമ പ്രവർത്തക പാറ്റ്സി വിദാകുസ്വര. നൂറിലേറെ വർഷം പഴക്കമുള്ള ‘വോയ്സ് ഓഫ് അമേരിക്ക’ എന്ന മാധ്യമ സ്ഥാപനം അടച്ചുപൂട്ടാനുള്ള പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവിനെതിരെ പോരാടുന്ന കേസിലെ പ്രധാന വാദിയാണ് പാറ്റ്സി. പ്രക്ഷേപണ ഏജൻസിയുടെ വൈറ്റ് ഹൗസ് ബ്യൂറോ ചീഫ് ആണിവർ.
‘ട്രംപ് വിരുദ്ധ’മെന്നും ‘തീവ്രവാദ’ സ്വഭാവത്തിലുള്ളതെന്നും ഭരണകൂടം വിശേഷിപ്പിച്ച വോയ്സ് ഓഫ് അമേരിക്കയെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ പാറ്റ്സി നേതൃത്വം കൊടുക്കുന്നത്. മാർച്ചിൽ ട്രംപ് എക്സിക്യൂട്ടിവ് ഉത്തരവിൽ ഒപ്പുവെച്ചതിനെ തുടർന്ന് വോയ്സ് ഓഫ് അമേരിക്കയ്ക്ക് യുഎസ് ഏജൻസി ഫോർ ഗ്ലോബൽ മീഡിയ വഴിയുള്ള ധനസഹായം നിർത്തലാക്കിയിരുന്നു. നാസി പ്രചാരണത്തെ ചെറുക്കുന്നതിനായി 1942ൽ ആരംഭിച്ച വോയ്സ് ഓഫ് അമേരിക്ക, ലോകമെമ്പാടുമുള്ള 35 കോടിയോളം ആളുകളിലേക്ക് എത്തുംവിധം ഡസൻ കണക്കിന് ഭാഷകളിലുള്ള ഫെഡറൽ ധനസഹായമുള്ള അന്താരാഷ്ട്ര പ്രക്ഷേപണ ശൃംഖലയാണ്.















