വിനോദസഞ്ചാര, ബിസിനസ് വിസകളിൽ യുഎസ് സന്ദർശിക്കുന്ന വിദേശികൾക്ക് അധിക ഭാരം; 15,000 ഡോളർവരെ ബോണ്ടായി നൽകേണ്ടിവരും, പിന്നിലെ കാരണം ഇതാണ്‌

വിസ കാലാവധി കഴിഞ്ഞും അമേരിക്കയില്‍ തുടരുന്നത് തടയാന്‍ വിദേശികള്‍ 15,000ഡോളര്‍ വരെ വിസ ബോണ്ടുകള്‍ അടയ്ക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തിങ്കളാഴ്ച പ്രഖ്യാപിച്ചു.

വിനോദസഞ്ചാര, ബിസിനസ് വിസകളില്‍ യുഎസ് സന്ദര്‍ശിക്കുന്ന വിദേശികള്‍ക്കാണ് ഇത് ബാധകമാകുക. എല്ലാ രാജ്യങ്ങള്‍ക്കും ഈ ചട്ടം ബാധകമല്ല. ബാധകമായ രാജ്യങ്ങളുടെ പട്ടിക വൈകാതെ പ്രഖ്യാപിക്കും. ജനുവരിയില്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം കുടിയേറ്റ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളുടെ ഭാഗമാണ് ഈ നീക്കം.

ഏറ്റവും കുറഞ്ഞ ബോണ്ട് തുക 5,000 ഡോളറാണ്. യാത്രക്കാര്‍ വിസ നിബന്ധനകള്‍ പാലിച്ചാല്‍ പണം തിരികെ നല്‍കും. അനുവദനീയമായ കാലയളവിനപ്പുറം യുഎസില്‍ തുടരുന്നവര്‍ക്ക് മുഴുവന്‍ ബോണ്ടും നഷ്ടപ്പെടും.

പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി ഓഗസ്റ്റ് 20 ന് ആരംഭിച്ച് അടുത്ത വര്‍ഷം ഓഗസ്റ്റ് അഞ്ചുവരെയാകും നടത്തുക. ഇക്കാലയളവില്‍ ബി-1/ബി-2 വിസകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ബോണ്ടുതുകയും നല്‍കണം. വിസാ കലാവധി കഴിഞ്ഞും അമേരിക്കയില്‍ തങ്ങുന്ന പൗരന്മാര്‍ ഏതൊക്കെ രാജ്യങ്ങളില്‍ നിന്നാണോ അധികമായുള്ളത് ആ രാജ്യങ്ങളെ ഈ പദ്ധതി സാരമായി ബാധിക്കും.