
കണ്ണൂർ : കേരളത്തില്‍ ഏറെ ആശങ്കകള്‍ക്കു വഴിവെച്ച് ജയില്‍ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മാറ്റി. വിയ്യൂര്‍ ജയിലേക്കാണ് മാറ്റിയത്. കേരളത്തിലെ ഏറ്റവും സുരക്ഷയുള്ള ജയില്‍ എന്ന നിലയിലേക്കാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാന്‍ വിയ്യൂര്‍ ജയില്‍ തെരഞ്ഞെടുത്തിരിക്കുന്നത്.
രാവിലെ ഏഴ് മണിയോടെ അതീവ സുരക്ഷാ സന്നാഹത്തോടെയാണ് ഗോവിന്ദച്ചാമിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തെത്തിച്ചത്. ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കാന്‍ വിയ്യൂര്‍ ജയിലില്‍ ഏകാന്ത സെല്‍ ഒരുക്കിയിട്ടുണ്ട്. സെല്ലുകളില്‍ ഉള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ കഴിയില്ല. സിസിടിവി നിരീക്ഷണത്തിന് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമുള്ള സെല്ലിലാണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിക്കുക. 4.2 മീറ്റര്‍ ഉയരവും ഈ സെല്ലിനുണ്ട്.
ഭക്ഷണവും സെല്ലില്‍ എത്തിക്കും. 6 മീറ്റര്‍ ഉയത്തിലുള്ള മതില്‍ക്കെട്ടിന് അകത്താണ് സെല്ലുകള്‍ സ്ഥിതിചെയ്യുന്നത്. 700 മീറ്റര്‍ ചുറ്റളവിലുള്ള മതിലാണ് ഇവിടെയുള്ളത്. മുകളില്‍ പത്തടി ഉയരത്തില്‍ വൈദ്യുതി വേലിയുമുണ്ട്. ജയില്‍ച്ചാടാനുള്ള സാഹചര്യം തീരെയില്ലെന്ന് സാരം.
536 പേരെ പാര്‍പ്പിക്കാന്‍ കഴിയുന്നതാണ് വിയ്യൂരിലെ അതീവ സുരക്ഷാ മേഖലയിലെ സെല്ലുകള്‍. നിലവില്‍ 125 കൊടും കുറ്റവാളികളാണ് ഇവിടെയുള്ളത്.