ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഏറ്റവും അധികം ലക്ഷ്യമിട്ട രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ചാര സോഫ്റ്റ് വെയറായ പെഗാസസ് ഏറ്റവും അധികം ലക്ഷ്യമിട്ട രാജ്യങ്ങളിലൊന്ന് ഇന്ത്യ ആയിരുന്നുവെന്ന് റിപ്പോര്‍ട്ട്.

പെഗാസസ് നിര്‍മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിനെതിരെ വാട്സാപ്പ് യുഎസ് കോടതിയില്‍ നല്‍കിയ രേഖയിലാണ് രാജ്യം തിരിച്ചുള്ള ഇരകളുടെ എണ്ണം വ്യക്തമാക്കിയത്.

2019ല്‍ പെഗാസസിന്റെ ഇരകളക്കാപ്പെട്ട 1223 പേരില്‍ 100 പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരായിരുന്നുവെന്നാണ് കോടതി രേഖകള്‍ നല്‍കുന്ന വിവരം. 2019 ഏപ്രില്‍ മുതല്‍ മെയ് വരെയുള്ള കാലയളവില്‍ 51 വ്യത്യസ്ത രാജ്യങ്ങളിലായി 1223 പേരെയാണ് പെഗാസസ് ലക്ഷ്യമിട്ടതെന്ന് വാട്‌സാപ്പ് സമര്‍പ്പിച്ച രേഖ വ്യക്തമാക്കുന്നു. മെക്സിക്കോയില്‍ നിന്നുള്ളവരെയാണ് ഏറ്റവും അധികം ഇരയാക്കിയത്. 456 പേരെയാണ് ഇവിടെനിന്നും ലക്ഷ്യമിട്ടത്.

2019-ല്‍ സാമൂഹ്യപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 1400 പേരെ രഹസ്യമായി നിരീക്ഷിക്കുകയും വിവരങ്ങള്‍ വാട്ട്‌സ് ആപ്പ് വഴി പുറത്തുവിടുകയും ചെയ്ത സംഭവത്തില്‍ ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിനെതിരെ മെറ്റ നിയമനടപടി സ്വീകരിച്ചിരുന്നു. കേസില്‍ മെറ്റയ്ക്ക് അനുകൂലമായാണ് വിധി വന്നത്.