
ഡൽഹി: ഇന്ത്യയും യുഎസും പരസ്പരം പ്രയോജനകരമായ ഒരു വ്യാപാര കരാറിൽ എത്തിച്ചേരുന്നതിൽ കൂടുതൽ പുരോഗതി നേടിയിട്ടുണ്ടെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലൂട്ട്നിക്കുമായി ഉഭയകക്ഷി വ്യാപാര കരാറിന്‍റെ (BTA) ആദ്യ ഘട്ടത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വളർച്ചയുടെയും ജനസംഖ്യയുടെയും സാധ്യതകൾ കണക്കിലെടുക്കുമ്പോൾ, ഉഭയകക്ഷി വ്യാപാര കരാറിനായി ഇന്ത്യക്ക് യുഎസിനോട് ശക്തമായ വാദഗതികൾ മുന്നോട്ട് വെക്കാൻ കഴിയും.
പരസ്പരം പ്രയോജനകരമായ വ്യാപാര കരാറിനായി സെക്രട്ടറി ഹോവാർഡ് ലൂട്ട്നിക്കുമായി ക്രിയാത്മകമായ കൂടിക്കാഴ്ച നടത്തിയെന്ന് മന്ത്രി വ്യക്തമാക്കി. രണ്ട് രാജ്യങ്ങളും തങ്ങളുടെ ബിസിനസ്സുകൾക്കും ജനങ്ങൾക്കും വേണ്ടിയുള്ള അവസരങ്ങൾ വർദ്ധിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു. 2025 അവസാനത്തോടെ നിശ്ചയിച്ച സമയപരിധിക്ക് മുമ്പായി താരിഫുകൾ കുറയ്ക്കുന്നതിനായി ബിടിഎയുടെ ആദ്യ ഘട്ടത്തിൽ ഒപ്പുവെക്കാൻ ഇന്ത്യയും യുഎസും പ്രവർത്തിച്ചുവരികയാണ്. ഈ ഉടമ്പടിക്കായുള്ള പ്രവർത്തനപരമായ കാര്യങ്ങൾ ഇതിനകം അന്തിമമാക്കിയിട്ടുണ്ട്. നേരത്തെ, യുഎസുമായി വളരെ നല്ല ചർച്ചകൾ നടന്നുവരികയാണെന്ന് പിയൂഷ് ഗോയൽ പറഞ്ഞിരുന്നു.