
വാഷിംഗ്ടൺ: വര്‍ഷങ്ങൾക്ക് മുമ്പ് പൂട്ടിയ ജയിൽ വീണ്ടും തുറക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 1963-ൽ അടച്ചുപൂട്ടിയ കുപ്രസിദ്ധമായ ഒരു ജയിൽ തുറക്കാനും വികസിപ്പിക്കാനും ട്രംപ് ഉത്തരവിട്ടെന്നാണ് റിപ്പോര്‍ട്ട്. നിലവിൽ ഇത് ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. ഒരുകാലത്ത് യുഎസ്സിലെ ഏറ്റവും കഠിനമായ ജയിലുകളിലൊന്നായിരുന്ന അൽകാട്രാസ് രാജ്യത്തെ ഏറ്റവും ക്രൂരരും അക്രമാസക്തവുമായ കുറ്റവാളികളെ പാർപ്പിക്കാൻ ഉപയോഗിക്കുമെന്നാണ് വിവരം.
“ഇന്ന്, നീതിന്യായ വകുപ്പ്, എഫ്ബിഐ, ഹോംലാൻഡ് സെക്യൂരിറ്റി എന്നിവയുമായി ചേർന്ന് ബ്യൂറോ ഓഫ് പ്രിസൺസിനോട് കാര്യമായ രീതിയിൽ വലുതാക്കി പുനർനിർമ്മിച്ച അൽകാട്രാസ് തുറക്കാൻ ഞാൻ നിർദ്ദേശം നൽകുന്നു” എന്ന് യുഎസ് പ്രസിഡന്‍റ് ട്രൂത്ത് സോഷ്യലിൽ എഴുതി. ഒരുകാലത്ത് പരമാവധി സുരക്ഷയുള്ള ഫെഡറൽ ജയിലായിരുന്ന അൽകാട്രാസ് ജയിൽ കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ തീരത്താണ് സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങൾക്ക് മുമ്പ് ഒരു കോട്ടയായിരുന്ന ഇത് 1912-ൽ യുഎസ് ആർമി സൈനിക ജയിലാക്കി മാറ്റുകയായിരുന്നു. കെട്ടിടങ്ങൾ നവീകരിക്കുകയും സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തതിന് ശേഷം 1934-ൽ ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസിന്റെ സൗകര്യമായി ഇത് ഉപയോഗിച്ചിരുന്നു.
മൂന്ന് നിലകളുള്ള ഈ ജയിൽ അമേരിക്കയിലെ ഏറ്റവും സുരക്ഷിതമായ ജയിലുകളിൽ ഒന്നായി കണക്കാക്കപ്പെട്ടിരുന്നു. ഒറ്റപ്പെട്ട് നിൽക്കുന്നത്, തണുത്തുറഞ്ഞ ജലം, ശക്തമായ സമുദ്രജലപ്രവാഹം, സ്രാവുകളുടെ സാന്നിധ്യം എന്നിവ കാരണം ഇവിടെ നിന്ന് രക്ഷപ്പെടുന്നത് അസാധ്യമായിരുന്നു.