
ന്യൂഡല്‍ഹി : അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ ബോയിംഗ് 787 വിമാനങ്ങളുടെ സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്കകള്‍ ഉയരുന്നുണ്ട്. സമൂഹ മാധ്യങ്ങളിലടക്കം സമീപകാല ബോംയിംഗ് വിമാനാപകടങ്ങള്‍ ചൂണ്ടിക്കാട്ടി ചര്‍ച്ചകളും നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബോയിംഗ് 787-8 ഡ്രീംലൈനറുകളുടെ സുരക്ഷാ പരിശോധന നടത്താന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ ഉപയോഗിക്കുന്ന എല്ലാ ബോയിംഗ് 787-8 ഡ്രീംലൈനറുകളും പറക്കൽ നിർത്തി പരിശോധനയ്ക്ക് വിധേയമാക്കാനുള്ള സാധ്യത സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേര്‍ കൊല്ലപ്പെട്ട അപകടം ഒരു ദശാബ്ദത്തിനിടെ ലോകത്തിലെ ഏറ്റവും മാരകമായ വ്യോമ ദുരന്തങ്ങളിലൊന്നാണ്.
അമേരിക്കന്‍ നിര്‍മ്മിത വിമാനത്തിന്റെ സുരക്ഷാ പരിശോധനയ്ക്കായി ഇന്ത്യയും യുഎസ് ഏജന്‍സികളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. അതേസമയം, എയര്‍ ഇന്ത്യയും വിമാനങ്ങളുടെ അറ്റകുറ്റപ്പണിയുടെ നടപടിക്രമങ്ങൾ സംബന്ധിച്ച പരിശോധനകൾ ആരംഭിച്ചു.