
മെഡികെയ്ഡിലുള്ള 71 ദശലക്ഷം അമേരിക്കക്കാർക്ക് പണി വരുന്നു. മെഡികെയ്ഡ് ആരോഗ്യ പദ്ധതി സംബന്ധിച്ച് സൂക്ഷ്മപരിശോധന നടത്തണമെന്നും അർഹരായവർ തന്നെയാണോ അത് കൈപ്പറ്റുന്നത് എന്ന് ഉറപ്പാക്കണമെന്നും റിപ്പബ്ളിക്കൻമാർ ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇതു സംബന്ധിച്ച് ഹൗസ് റിപ്പബ്ലിക്കൻമാർ ഞായറാഴ്ച പുതിയ നിയമനിർമ്മാണം നടത്തി നിയമം പാസാക്കി. ഗവൺമെൻ്റിൻ്റെ ആരോഗ്യ സംരക്ഷണ പദ്ധതിയിൽ ചേരുന്ന എല്ലാവരും ജോലി ചെയ്യുന്നവരോ, സന്നദ്ധസേവനം നടത്തുന്നവരോ, സ്കൂളിൽ പഠിക്കുന്നവരോ ആണെന്ന് തെളിയിക്കുന്ന രേഖകൾ കൃത്യമായി ഹാജരാക്കേണ്ടതുണ്ട്.
പ്രസിഡന്റ് ട്രംപിന്റെ നികുതി ബില്ലിന് 880 ബില്യൺ ഡോളർ കണ്ടെത്താനുള്ള ഹൗസ് റിപ്പബ്ലിക്കൻമാരുടെ ശ്രമത്തിന്റെ ഭാഗമാണിത്.
65 വയസും അതിൽ കൂടുതലുമുള്ളവർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡികെയറിനെ തൊടില്ലെന്ന് പ്രസിഡന്റ് ട്രംപ് തീരുമാനിച്ചതിനാൽ താഴ്ന്ന, ഇടത്തരം വരുമാനമുള്ള കുടുംബങ്ങൾക്ക് ആരോഗ്യ പരിരക്ഷ നൽകുന്ന മെഡികെയ്ഡിലേക്കാണ് ശ്രദ്ധ തിരിച്ചിരിക്കുന്നത്. മെഡികെയ്ഡ് സാമ്പത്തികമായി ദുർചെലവിന് വഴിവയ്ക്കുന്നതിനാൽ അത് സൂക്ഷ്മമായി പരിശോധിക്കണമെന്നും അങ്ങനെ ചെയ്യുന്നതിലൂടെ, ഇത് ആവശ്യമുള്ള ആളുകൾക്ക് കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുമെന്നും റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ വാദിക്കുന്നു.
Medicaid should be scrutinized demands GOP lawmakers















