
വാഷിംങ്ടൺ: സ്യൂട്ട് ധരിച്ച ഒസാമ ബിൻ ലാദനാണ് അസിം മുനീറെന്ന് വിശേഷിപ്പിച്ച് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പെന്റഗൺ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ രംഗത്ത്. പാകിസ്ഥാൻ യുദ്ധക്കൊതിയന്മാരുമായ തെമ്മാടി രാഷ്ട്രം പോലെയാണ് പെരുമാറുന്നതെന്ന് പറഞ്ഞ അദ്ദേഹം പാകിസ്ഥാന്റെ സൈനിക ഭരണാധികാരിയെ ഭീകരനായ ഒസാമ ബിൻ ലാദനുമായി അദ്ദേഹം താരതമ്യം ചെയ്തു. അമേരിക്കൻ മണ്ണിൽ വെച്ച് പാകിസ്ഥാന്റെ ഭീഷണികൾ പൂർണമായും അംഗീകരിക്കാനാവില്ലെന്നും വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ മൈക്കൽ റൂബിൻ പറഞ്ഞു.
കഴിഞ്ഞ ദിവസം യുഎസ് സന്ദർശിച്ച പാക് സൈനികമേധാവി അമേരിക്കയുടെ മണ്ണിൽ വെച്ച് ഇന്ത്യക്കെതിരെ ആണവ യുദ്ധ ഭീഷണി മുഴക്കിയതിനെ തുടർന്നാണ് മൈക്കൽ റൂബിൻ അസിം മുനീറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. മുനീറിന്റെ സമീപകാല പരാമർശങ്ങൾ ഭീകര സംഘടനയായ ഐഎസിനെ ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരതയുടെ സ്പോൺസർ രാഷ്ട്രമായി പട്ടികപ്പെടുത്തപ്പെടുന്ന ആദ്യത്തെ പ്രധാന നാറ്റോ ഇതര സഖ്യകക്ഷി പാകിസ്ഥാൻ ആയിരിക്കണം.
ഇനി യുഎസ് സെൻട്രൽ കമാൻഡിൽ അംഗമാകരുതെന്നും പാകിസ്ഥാൻ സ്വയം വിശദീകരിച്ച് ക്ഷമാപണം നടത്തുന്നതുവരെ ഒരു പാകിസ്ഥാൻ ഉദ്യോഗസ്ഥനും അമേരിക്കൻ വിസ നൽകരുതെന്നും റൂബിൻ കൂട്ടിച്ചേർത്തു. അതേസമയം, മുനീറിന്റെ ആണവയുദ്ധ ഭീഷണിയെ ഇന്ത്യ ഔദ്യോഗികമായി അപലപിച്ചു. ആണവായുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്തുന്നത് പാകിസ്ഥാന്റെ രീതിയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. സൗഹൃദപരമായ ഒരു മൂന്നാം രാജ്യത്തിന്റെ മണ്ണിൽ നിന്ന് അത്തരം പരാമർശങ്ങൾ നടത്തിയതിനെയും ഇന്ത്യ രൂക്ഷമായി വിമർശിച്ചിരുന്നു.