
തിരുവനന്തപുരം: ഒസാമ ബിൻ ലാദനെ അമേരിക്ക മറന്നോയെന്ന ചോദ്യവുമായി ശശി തരൂർ എംപി. 2001ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച, ഏകദേശം 2,000 ആളുകളുടെ മരണത്തിന് കാരണക്കാരനായ അൽ ഖ്വയ്ദ ഭീകരനായ ഒസാമ ബിൻ ലാദനെ മറക്കരുതെന്നും സന്ദേശവും ശശി തരൂർ നൽകി. ബുധനാഴ്ച അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പാക് സൈനിക മേധാവി ജനറൽ അസിം മുനീറുമായുള്ള കൂടിക്കാഴ്ച നടന്നതോടെയാണ് തരൂര്‍ അമേരിക്കൻ ജനതയ്ക്ക് ഇങ്ങനെയൊരു സന്ദേശം നൽകിയത്.
“പാക് പ്രതിനിധി സംഘത്തെ കണ്ട ചില സെനറ്റർമാരും കോൺഗ്രസ് അംഗങ്ങളും (ഇക്കാര്യം സൂചിപ്പിച്ചു)… പക്ഷേ അമേരിക്കയിലെ ജനങ്ങൾക്ക് ഒസാമ സംഭവങ്ങൾ ഇത്ര വേഗത്തിൽ മറക്കാൻ കഴിയില്ല. ഒരു ആർമി ക്യാമ്പിന് സമീപം ഈ മനുഷ്യനെ അവർ ഒളിപ്പിച്ചുതാമസിപ്പിച്ചതിൽ പാകിസ്ഥാന്‍റെ പങ്ക് അമേരിക്കക്കാർക്ക് അത്ര പെട്ടെന്ന് ക്ഷമിക്കാൻ കഴിയില്ല” ശശി തരൂര്‍ പറഞ്ഞു. ഈ കൂടിക്കാഴ്ചകളിൽ, സ്വന്തം മണ്ണിൽനിന്ന് ഭീകരരെ ഇന്ത്യയിലേക്ക് അയയ്ക്കുന്നതിനും അവർക്ക് പരിശീലനം നൽകുന്നതിനും ആയുധങ്ങളും സാമ്പത്തിക സഹായവും നൽകുന്നതിനും പാകിസ്ഥാനെ അനുവദിക്കരുതെന്ന് അമേരിക്കക്കാർ ഓർമ്മിപ്പിച്ചിട്ടുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.