ഇന്ത്യയുടെ എതിർപ്പ് വീണ്ടും അവഗണിച്ചു, പാകിസ്ഥാന് ലഭിക്കുക 8,700 കോടി രൂപ; സാമ്പത്തിക സഹായം അനുവദിച്ച് ഐഎംഎഫ്

ജനീവ: ഇന്ത്യയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐഎംഎഫ്) നിന്ന് പാകിസ്ഥാന് വീണ്ടും സാമ്പത്തിക സഹായം. ദീര്‍ഘകാല വായ്പാ പദ്ധതിയായ എക്സ്റ്റന്‍ഡഡ് ഫണ്ട് ഫെസിലിറ്റി (ഇഎഫ്എഫ്) പ്രകാരം രണ്ടാം ഗഡുവായ 8,700 കോടി രൂപ (1.02 ബില്യണ്‍ ഡോളര്‍) ആണ് പാകിസ്ഥാന് ഐഎംഎഫ് അനുവദിച്ചിട്ടുള്ളത്.

വിദേശനാണ്യ കരുതല്‍ശേഖരത്തില്‍ തുക കാണിക്കുമെന്നും ബാങ്ക് വ്യക്തമാക്കി. 2024 സെപ്റ്റംബറില്‍ ആരംഭിച്ച് 37 മാസത്തേക്ക് നീണ്ടുനില്‍ക്കുന്ന ഏഴ് ബില്യണ്‍ ഡോളറിന്റെ ഐഎംഎഫ് വായ്പാ കരാറാണിത്. ഇതിന്‍റെ രണ്ടാം ഗഡുവിന്റെ ഭാഗമായാണ് ഈ തുക ലഭിച്ചിരിക്കുന്നത്. ഇതോടെ ഇഎഫ്എഫ് പദ്ധതി പ്രകാരം ഐഎംഎഫ് പാകിസ്ഥാന് നല്‍കിയ തുക 17,931 കോടിയിലെത്തി (2.1 ബില്യണ്‍ ഡോളര്‍).

മേയ് ഒമ്പതിന് ഐഎംഎഫിന്റെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് ഫണ്ടുകള്‍ അനുവദിച്ചിരിക്കുന്നത്. പണം പാകിസ്ഥാൻ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്ന് ഇന്ത്യ വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടും സാമ്പത്തികസഹായം നൽകാൻ തീരുമാനിക്കുകയായിരുന്നു. കടക്കെണിയിലായ പാകിസ്ഥാന് വലിയ ആശ്വാസം നൽകുന്നതാണ് ഈ സഹായം.