
ഇസ്‌ലാമാബാദ്: സിന്ധു നദീജല കരാറിനെ ചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വാക്പോര് മുറുകുന്നു. നദീജലത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുന്നവരുടെ ‘കൈകൾ വെട്ടിമാറ്റും’ എന്ന് പാകിസ്താൻ്റെ കാലാവസ്ഥാ വ്യതിയാന മന്ത്രി മുസാദിക് മാലിക് ഭീഷണിപ്പെടുത്തി. അയൽരാജ്യത്തെ പ്രധാനമന്ത്രി ജലവിതരണം പൂർണ്ണമായി തടയാൻ ശ്രമിക്കുകയാണെന്നും പ്രമുഖ പാക് മാധ്യമമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്ത വാർത്താസമ്മേളനത്തിൽ മാലിക് ആരോപിച്ചു.
സിന്ധു നദീജല കരാറിൻ്റെ പേരിൽ ഇന്ത്യക്കെതിരെ യുദ്ധത്തിന് മടിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പ്രസ്താവിച്ച് ഒരാഴ്ച തികയും മുൻപാണ് പുതിയ ഭീഷണി. ജലം തങ്ങളുടെ ദേശീയ സുരക്ഷയുടെ ഭാഗമാണെന്നും, ഇന്ത്യ വെള്ളം തടയുകയാണെന്ന് ബോധ്യപ്പെട്ടാൽ സൈനിക നടപടിയുണ്ടാകുമെന്നുമാണ് ഖ്വാജ ആസിഫ് മുന്നറിയിപ്പ് നൽകിയിരുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്ന്, 2025 ഏപ്രിൽ മുതൽ ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
പാകിസ്താൻ്റെ ഭീഷണികൾ തള്ളിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം, സ്വന്തം പരാജയങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും മറച്ചുവെക്കാനുള്ള പാകിസ്താൻ്റെ തീവ്രശ്രമമാണിതെന്ന് പ്രതികരിച്ചു. അതിർത്തി കടന്നുള്ള ഭീകരവാദം പൂർണ്ണമായി തുടച്ചുനീക്കാൻ പാകിസ്താൻ തയ്യാറാകാതെ കരാർ പുനഃസ്ഥാപിക്കില്ലെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്.
1960-ൽ ലോകബാങ്കിൻ്റെ മധ്യസ്ഥതയിലുണ്ടാക്കിയ കരാർ പ്രകാരം സിന്ധു നദീതടത്തിലെ 80 ശതമാനം വെള്ളവും പാകിസ്താന് അവകാശപ്പെട്ടതാണ്. എന്നാൽ ആഭ്യന്തരമായി ജലവിഭവങ്ങൾ കൃത്യമായി വിനിയോഗിക്കാൻ കഴിയാത്തത് മൂലം പാകിസ്താനിലെ കാർഷിക മേഖല നിലവിൽ കടുത്ത പ്രതിസന്ധി നേരിടുകയാണെന്നാണ് റിപ്പോർട്ടുകൾ.
Pakistan again threatens war against India over Indus Water Treaty















