സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം : അറസ്റ്റിലായ ബംഗ്ലാദേശി പൗരന്റെ പരിചയക്കാരി പിടിയില്‍, സിം കാര്‍ഡിന്റെ പേരില്‍ അടുത്ത ട്വിസ്റ്റ്

മുംബൈ : നടന്‍ സെയ്ഫ് അലി ഖാന്‍ കുത്തേറ്റ സംഭവത്തില്‍ പിടിയിലായ ബംഗ്ലാദേശി പൗരന് മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് നല്‍കിയെന്നാരോപിച്ച് മുംബൈ പൊലീസ് ഒരു സ്ത്രീയെ ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഖുകുമോണി ഷെയ്ഖ് ആണ് പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ചപ്രയില്‍ നിന്നും പിടിയിലായിരിക്കുന്നത്. കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഷെരിഫുള്‍ ഇസ്ലാമിന്റെ പരിചയക്കാരിയാണ് ഈ സ്ത്രീയെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി ഇന്ത്യയിലെത്തിയ പ്രതി ഇവിടെ താമസിക്കുമ്പോള്‍ ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് ഈ സ്ത്രീയുടേതാണെന്നും വിവരമുണ്ട്. അതേസമയം കേസില്‍ മറ്റൊരു ട്വിസ്റ്റുകൂടി ഉണ്ടായിട്ടുണ്ട്. തന്റെ ഫോണ്‍ നേരത്തെ മോഷ്ടിക്കപ്പെട്ടതാണെന്ന് സ്ത്രീ പൊലീസിനോട് പറഞ്ഞതായാണ് വിവരം.

ഷെരിഫുള്‍ ഇസ്ലാം, ഏഴ് മാസം മുമ്പ് മേഘാലയ വഴി ഇന്ത്യയിലേക്ക് പ്രവേശിച്ചുവെന്നും ഏതാനും ആഴ്ചകള്‍ ബംഗാളില്‍ താമസിച്ച ശേഷം ജോലി തേടി മുംബൈയിലേക്ക് താമസം മാറിയെന്നും പൊലീസ് നേരത്തെ പറഞ്ഞിരുന്നു. അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ മേഘാലയയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെയുള്ള ദൗകി നദി കടന്നതായും തുടര്‍ന്ന് ഷെരിഫുള്‍ തന്റെ പേര് ബിജോയ് ദാസ് എന്ന് മാറ്റിയെന്നും പൊലീസ് പറയുന്നു.

ബംഗാളില്‍ താമസിച്ചിരുന്ന സമയത്ത്, ഇസ്ലാം മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ സിം കാര്‍ഡ് വാങ്ങിയതായും തുടര്‍ന്നാണ് മുംബൈയിലേക്ക് താമസം മാറിയതെന്നും പൊലീസ് പറഞ്ഞു. ഇസ്ലാം ഒരു ബംഗ്ലാദേശിയാണെന്ന് തെളിയിക്കുന്ന രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി.

More Stories from this section

family-dental
witywide