
ദില്ലി: ബംഗ്ലാദേശിലേക്ക് നിർബന്ധിതമായി നാടുകടത്തിയ ഗർഭിണിയായ സ്ത്രീക്കും അവരുടെ എട്ട് വയസ്സുള്ള കുട്ടിക്കും ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി സുപ്രീംകോടതി. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് സുനാലി ഖാത്തൂണിനെയും സ്വീറ്റി ബീബിയെയും ഇന്ത്യയിൽ പ്രവേശിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്.
ഇരുവരെയും കുടുംബങ്ങളെയും അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ബംഗ്ലാദേശിലേക്ക് നാടുകടത്താനുള്ള സർക്കാർ നീക്കം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതിയുടെ സെപ്റ്റംബർ 26 ലെ ഉത്തരവിനെതിരെ കേന്ദ്രം നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ പരിപാലിക്കാൻ പശ്ചിമ ബംഗാൾ സർക്കാരിനോട് നിർദ്ദേശിച്ച കോടതി സൗജന്യ പ്രസവം ഉൾപ്പെടെ ഖാത്തൂണിന് പൂർണ്ണ വൈദ്യസഹായം ഉറപ്പാക്കാൻ ബിർഭം ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർക്കും നിർദ്ദേശം നൽകി.
മാനുഷിക പരിഗണനകൾ മാത്രം മുൻനിർത്തി, യാതൊരു അവകാശങ്ങളെയും ബാധിക്കാതെ, സ്ത്രീയെയും കുട്ടിയെയും ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കാൻ അധികാരമുള്ള അതോറിറ്റി സമ്മതിച്ചിട്ടുണ്ടെന്നും അവരെ നിരീക്ഷണത്തിൽ പാർപ്പിക്കുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ പ്രസ്താവന ബെഞ്ച് ചൂണ്ടിക്കാട്ടി. ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിലുള്ള ഖാത്തൂണിനെ പശ്ചിമ ബംഗാളിലെ മാൾഡയിലുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ തേടാൻ സുപ്രീംകോടതി നേരത്തെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെട്ടിരുന്നു.
ദില്ലിയിലെ രോഹിണി സെക്ടർ 26-ൽ രണ്ട് പതിറ്റാണ്ടിലേറെയായി ദിവസ വേതനക്കാരായി താമസിച്ചിരുന്ന കുടുംബമാണിതെന്ന് യുവതിയുടെ പിതാവ് പറഞ്ഞു. ജൂൺ 18-നാണ് ബംഗ്ലാദേശി പൗരന്മാരാണെന്ന് സംശയിച്ച് പോലീസ് അവരെ കസ്റ്റഡിയിലെടുത്തത്. സുനാലി, ഭർത്താവ് ഡാനിഷ് ഷെഖ്, മകൻ എന്നിവരെ പിന്നീട് കസ്റ്റഡിയിലെടുക്കുകയും ജൂൺ 27 ന് ബംഗ്ലാദേശിലേക്ക് നാടുകടത്തുകയും ചെയ്തു. ഖത്തൂന്റെ പിതാവിനുവേണ്ടി മുതിർന്ന അഭിഭാഷകരായ കപിൽ സിബലും സഞ്ജയ് ഹെഗ്‌ഡെയും കോടതിയിൽ ഹാജരായി. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് ഡിസംബർ 10 ലേക്ക് മാറ്റി.
Supreme Court allows pregnant woman and her eight-year-old child to enter India











