കൊച്ചി: നടി ആക്രമണക്കേസിൽ എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിയോടെ അതിജീവിത നേരത്തെ ഉന്നയിച്ച “ഈ ജഡ്ജിയിൽ നിന്ന് നീതി ലഭിക്കില്ല” എന്ന ആശങ്ക വീണ്ടും ചർച്ചയാകുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസിന്റെ കീഴിൽ വിചാരണ നടന്നാൽ തനിക്ക് നീതി കിട്ടില്ലെന്ന് അതിജീവിത 2022-ൽ തന്നെ ഹൈക്കോടതി രജിസ്ട്രാറിന് കത്തയച്ചിരുന്നു. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് ജഡ്ജിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടും കുറ്റവാളികളെ കണ്ടെത്താൻ നടപടിയെടുത്തില്ലെന്നും അവർ ആരോപിച്ചിരുന്നു.
“വനിതാ ജഡ്ജിയുടെ മേൽനോട്ടത്തിൽ നടക്കുന്ന വിചാരണയിലൂടെ നീതി ലഭിക്കുമെന്ന് കരുതുന്നില്ല” എന്ന് അതിജീവിത വ്യക്തമാക്കിയിരുന്നു. കോടതി കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് പുറത്തുപോയാൽ ദൃശ്യങ്ങൾ വീണ്ടും പ്രചരിക്കുമോ എന്ന ഭയവും അവർ പ്രകടിപ്പിച്ചു. ഈ ആശങ്കകൾ ചൂണ്ടിക്കാട്ടി ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും ഹർജി നൽകി. എന്നാൽ “തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കും” എന്ന നിരീക്ഷണത്തോടെ ഇരുകോടതികളും ഹർജികൾ തള്ളി.
ദിലീപിനെ ഗൂഢാലോചന കുറ്റത്തിൽ നിന്ന് ഒഴിവാക്കിയതോടെ അതിജീവിതയുടെ പഴയ ഹർജികൾ സോഷ്യൽ മീഡിയയിലും പൊതുസമൂഹത്തിലും വ്യാപകമായി ചർച്ചയായി. ഹണി എം. വർഗീസിന് ദിലീപുമായി ബന്ധമുണ്ടെന്ന് പോലും സുപ്രീം കോടതി ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ ആ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയും ഹൈക്കോടതിയും ഹർജി തള്ളിയത്.
ഇപ്പോൾ വിധി വന്നതോടെ “നീതി നിഷേധിക്കപ്പെട്ടു” എന്ന അതിജീവിതയുടെ നിലപാടിന് പിന്തുണയേറി. സർക്കാർ അപ്പീൽ പോകുമെന്ന് പ്രഖ്യാപിച്ചതും ഈ ചർച്ചകൾക്ക് ആക്കം കൂട്ടി. “ഞാൻ പറഞ്ഞത് ശരിയായല്ലോ” എന്ന തോന്നൽ അതിജീവിതയ്ക്കും പിന്തുണക്കാർക്കും ശക്തമായിട്ടുണ്ട്.











