
വാഷിംഗ്ടൺ: ഡാളസിലെ ഐ.സി.ഇ. തടങ്കൽ കേന്ദ്രത്തിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് പ്രതികരിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, “തീവ്ര ഇടതുപക്ഷത്തിൻ്റെ” (radical left) വാക്കുകളാണ് അക്രമത്തിന് പ്രേരിപ്പിക്കുന്നതെന്ന് ആരോപിച്ചു. ഈ പ്രകോപനം വലതുപക്ഷത്തിന്റെ തിരിച്ചടിക്ക് കാരണമാകാമെന്നും, അത് ഇടതുപക്ഷത്തിന് “നല്ലതായിരിക്കില്ല” എന്നും ട്രംപ് മുന്നറിയിപ്പ് നൽകി. “തീവ്ര ഇടതുപക്ഷമാണ് ഈ പ്രശ്നമുണ്ടാക്കുന്നത് – വലതുപക്ഷമല്ല, തീവ്ര ഇടതുപക്ഷം – ഇത് കൂടുതൽ വഷളാകാൻ പോകുകയാണ്, ഒടുവിൽ അത് അവർക്ക് തന്നെ തിരിച്ചടിയാകും,” ഡാളസിലെ വെടിവെപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു. “വലതുപക്ഷം ഇത് ചെയ്യുന്നില്ല, അവർ ചെയ്യുന്നില്ല. എന്നാൽ തീവ്ര ഇടതുപക്ഷം അവരെ പ്രകോപിപ്പിക്കാതിരിക്കുന്നതാണ് നല്ലത്, കാരണം അത് അവർക്ക് ഗുണം ചെയ്യില്ല.”
പ്രതികാര നടപടികൾ താൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തെങ്കിലും, അത് അനിവാര്യമായിത്തീരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. “മറ്റുള്ളവർക്ക് സഹിക്കാൻ കഴിയാത്ത ഒരവസ്ഥ വരും, അത് തീവ്ര ഇടതുപക്ഷത്തിന് നല്ലതായിരിക്കില്ല,” ട്രംപ് പറഞ്ഞു. ഒരു തടവുകാരൻ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത വെടിവെപ്പ് നടന്ന് ഒരു ദിവസത്തിന് ശേഷമാണ് പ്രസിഡൻ്റിൻ്റെ ഈ പ്രതികരണം.
വെടിവെപ്പ് നടത്തിയ വ്യക്തി പ്രത്യയശാസ്ത്രപരമായി പ്രേരിതനായാണ് ഐ.സി.ഇ. ഫീൽഡ് ഓഫീസിനെ ലക്ഷ്യമിട്ടതെന്നും, കെട്ടിടത്തിന് നേരെ വെടിവെപ്പ് നടത്തിയതിന് വ്യക്തമായ തെളിവുകൾ ഉണ്ടെന്നും എഫ്.ബി.ഐ.യും മറ്റ് ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരും അറിയിച്ചിരുന്നു.















