
വാഷിംഗ്ടൺ: വോയ്‌സ് ഓഫ് അമേരിക്ക ഉൾപ്പെടെയുള്ള സർക്കാർ ധനസഹായമുള്ള അന്താരാഷ്ട്ര ബ്രോഡ്കാസ്റ്റുകളെ നിയന്ത്രിക്കുന്ന യു.എസ്. ഏജൻസി 500-ലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ട്രംപ് ഭരണകൂടത്തിലെ ഒരു ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഈ നീക്കം വാർത്താ ഏജൻസികളുടെ ഭാവി സംബന്ധിച്ച നിയമപോരാട്ടം കൂടുതൽ സങ്കീർണ്ണമാക്കിയേക്കാം.
ഫെഡറൽ ജഡ്ജി മൈക്കൽ അബ്രമോവിച്ചിനെ വോയ്‌സ് ഓഫ് അമേരിക്കയുടെ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കുന്നത് തടഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് യു.എസ്. ഏജൻസി ഫോർ ഗ്ലോബൽ മീഡിയയുടെ ആക്ടിംഗ് സിഇഒ ആയ കാരി ലേക്ക് കൂട്ട പിരിച്ചുവിടൽ പ്രഖ്യാപിച്ചത്.
വോയ്‌സ് ഓഫ് അമേരിക്കയുടെ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാനുള്ള തന്റെ ഉത്തരവുകൾ ട്രംപ് ഭരണകൂടം പാലിക്കുന്നില്ലെന്ന് ഫെഡറൽ ജഡ്ജി റോയ്സ് ലാംബെർത്ത് നേരത്തെ വിധിച്ചിരുന്നു. തിങ്കളാഴ്ചത്തെ ഉത്തരവിൽ, തന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നതിന് ഭരണകൂടത്തിന് കോടതിയലക്ഷ്യ വിചാരണ ഒഴിവാക്കാൻ അവസാന അവസരം നൽകിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ 15-നകം ഏജൻസിയിലെ ജീവനക്കാരുടെ അഭിഭാഷകർക്ക് മുന്നിൽ മൊഴി നൽകാൻ ലേക്കിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.
ഇന്റർനാഷണൽ ബ്രോഡ്കാസ്റ്റിംഗ് അഡൈ്വസറി ബോർഡിന്റെ ഭൂരിപക്ഷ അംഗങ്ങളുടെ അംഗീകാരമില്ലാതെ അബ്രമോവിച്ചിനെ പുറത്താക്കാൻ കഴിയില്ലെന്ന് വ്യാഴാഴ്ച ലാംബെർത്ത് വ്യക്തമാക്കി. ഇത് നിയമത്തിന് വിരുദ്ധമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പബ്ലിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗനാണ് ലാംബെർത്തിനെ കോടതിയിലേക്ക് നാമനിർദ്ദേശം ചെയ്തത്.














