ഉമ തോമസ് ഇന്ന് ആശുപത്രി വിട്ടേക്കും ; ആരോഗ്യ നിലയില്‍ ആശ്വാസകരമായ പുരോഗതി

കൊച്ചി: കലൂരില്‍ നടന്ന നൃത്ത പരിപാടി കാണാനെത്തിയപ്പോള്‍ വേദിയില്‍ നിന്ന് വീണ് പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഇന്ന് ആശുപത്രിവിടുമെന്ന് റിപ്പോര്‍ട്ട്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ഉമ തോമസ് ആദ്യ ദിവസങ്ങളില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. പിന്നീട് ഉമ തോമസിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് പരസഹായത്തോടെ എഴുന്നേറ്റിരിക്കാനും സംസാരിക്കാനും തുടങ്ങിയിരുന്നു.

ഫിസിയോ തെറാപ്പിയുള്‍പ്പടെയുള്ള ചികിത്സയിലൂടെയാകും ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുക. അപകടത്തെത്തുടര്‍ന്ന് പതിനൊന്ന് ദിവസമാണ് ഉമ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയെങ്കിലും അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

ഡിസംബര്‍ 28ന് മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്ത പരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്ക് പറ്റിയത്. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് പന്ത്രണ്ടായിരത്തോളം നര്‍ത്തകരെ അണിനിരത്തി നടത്തിയ പരിപാടിയായിരുന്നു ഇത്.

More Stories from this section

family-dental
witywide