
ന്യൂയോര്‍ക്ക്: യുഎൻ വേദിയിൽ ബെഞ്ചമിൻ നെതന്യാഹു ഭീഷണി മുഴക്കുമ്പോഴും ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനും ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒരു കരാർ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. എന്നാൽ, അദ്ദേഹം വിശദാംശങ്ങളൊന്നും പുറത്തുവിട്ടില്ല. “ഗാസയുമായി ബന്ധപ്പെട്ട് ഒരു കരാർ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു. ഒരു കരാറിനോട് വളരെ അടുത്താണ്; ഒരു കരാർ ഉണ്ടാകുമെന്ന് തോന്നുന്നു,” ട്രംപ് വൈറ്റ് ഹൗസിൽ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ഇത് ബന്ദികളെ തിരിച്ചെത്തിക്കാൻ സഹായിക്കുന്ന ഒരു കരാറായിരിക്കും, ഇത് യുദ്ധം അവസാനിപ്പിക്കുന്ന ഒരു കരാറായിരിക്കും.” അദ്ദേഹം പറഞ്ഞു. ട്രംപിന്‍റെ ഈ അഭിപ്രായങ്ങൾ വരുന്നത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഐക്യരാഷ്ട്രസഭയിൽ വെച്ച് ലോക നേതാക്കളോട് ഹമാസിനെ ഇല്ലാതാക്കുന്ന “ജോലി പൂർത്തിയാക്കും” എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്.
ഈ ആഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിനിടെ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു 21-പോയിൻ്റ് സമാധാന പദ്ധതി ട്രംപും മുതിർന്ന യുഎസ് ഉദ്യോഗസ്ഥരും നിർദ്ദേശിച്ചിരുന്നു. യുഎസ് നിർദ്ദേശിച്ച ഈ പദ്ധതിയിൽ എല്ലാ ബന്ദികളെയും മോചിപ്പിക്കുക, സ്ഥിരമായ വെടിനിർത്തൽ തുടങ്ങിയ പൊതുവായി പ്രഖ്യാപിച്ച നിരവധി കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. കൂടാതെ, ഹമാസ് ഇല്ലാതെ ഗാസയെ എങ്ങനെ ഭരിക്കാമെന്നതിനുള്ള ഒരു രൂപരേഖയും, ഗാസ മുനമ്പിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ ഘട്ടം ഘട്ടമായി പിൻവലിക്കാനുള്ള നിർദ്ദേശവും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു.














