അമേരിക്കൻ പൗരനാണെന്ന് വ്യാജമായി അവകാശപ്പെട്ട് വോട്ട് ചെയ്തെന്നാരോപണം; ഇന്ത്യൻ പൗരനെതിരെ യുഎസിൽ കേസ്

വാഷിങ്ടൺ: 2024ലെ പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി താൻ അമേരിക്കൻ പൗരനാണെന്ന് വ്യാജമായി അവകാശപ്പെട്ടെന്നാരോപിച്ച് ഇന്ത്യൻ പൗരനെതിരെ യുഎസിൽ കുറ്റപത്രം. മുകേഷ്‌കുമാർ സോമാഭായി ചൗധരിക്കെതിരെയാണ് മിനസോട്ടയിലെ ഫെഡറൽ ഗ്രാൻഡ് ജ്യൂറി രണ്ട് കുറ്റങ്ങൾ ചുമത്തിയത്. വോട്ട് ചെയ്യുന്നതിനായി യുഎസ് പൗരത്വത്തെക്കുറിച്ച് വ്യാജ അവകാശവാദം ഉന്നയിച്ചതാണ് കുറ്റം.

യുഎസ് നീതിന്യായ വകുപ്പിന്റെ (DOJ) വിശദീകരണം പ്രകാരം, 2024 നവംബർ 5ന് മിനസോട്ടയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനിടെ ചൗധരി വോട്ടർ സിഗ്നേച്ചർ സർട്ടിഫിക്കറ്റിൽ ഒപ്പുവെച്ചു. തങ്ങൾ യുഎസ് പൗരന്മാരാണെന്ന് വോട്ടർമാർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥിരീകരിക്കേണ്ടതായിരുന്നു ഈ സർട്ടിഫിക്കറ്റ്. ചൗധരി യുഎസ് പൗരനല്ലായിരുന്നിട്ടും വോട്ട് ചെയ്യുന്നതിനായി താൻ അമേരിക്കൻ പൗരനാണെന്ന വ്യാജ പ്രസ്താവന മനഃപൂർവം നടത്തിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം.

ചൗധരിക്കെതിരെ രണ്ട് ഫെഡറൽ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വോട്ട് ചെയ്യുന്നതിനിടെ തെറ്റായ വിവരങ്ങൾ നൽകിയെന്നതാണ് ഒരു കുറ്റം. വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്യുന്നതിനോ വോട്ട് ചെയ്യുന്നതിനോ വേണ്ടി യുഎസ് പൗരനാണെന്ന് വ്യാജമായി അവകാശപ്പെട്ടുവെന്നതാണ് രണ്ടാമത്തെ കുറ്റം. കുറ്റം തെളിഞ്ഞാൽ ഓരോ കുറ്റത്തിനും പരമാവധി അഞ്ച് വർഷം വരെ തടവ് ലഭിക്കാം. യുഎസ് ശിക്ഷാ മാർഗനിർദേശങ്ങളും മറ്റ് നിയമപരമായ ഘടകങ്ങളും പരിഗണിച്ച ശേഷമായിരിക്കും ഫെഡറൽ ജില്ലാ ജഡ്ജി ശിക്ഷ തീരുമാനിക്കുക.

ചൗധരി ഇന്ത്യൻ പൗരനാണെന്നാണ് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 10ന് പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹത്തിന്റെ പ്രായം, ജോലി, കുടിയേറ്റ പദവി, എത്രകാലമായി യുഎസിൽ താമസിക്കുന്നു തുടങ്ങിയ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസാണ് കേസ് അന്വേഷിക്കുന്നത്. ഫിൽമോർ കൗണ്ടി ഷെരീഫ്സ് ഓഫീസും അന്വേഷണത്തിൽ സഹായിക്കുന്നുണ്ട്.

വോട്ട് ചെയ്യുന്നതിനായി അറിഞ്ഞുകൊണ്ട് പൗരത്വത്തെക്കുറിച്ച് വ്യാജ അവകാശവാദം ഉന്നയിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുഎസ് നീതിന്യായ വകുപ്പിന്റെ സിവിൽ റൈറ്റ്സ് ഡിവിഷൻ അസിസ്റ്റന്റ് അറ്റോർണി ജനറൽ ഹർമീത് കെ. ധില്ലൺ പറഞ്ഞു. അതേസമയം, കുറ്റപത്രം ആരോപണം മാത്രമാണെന്നും കോടതിയിൽ സംശയാതീതമായി കുറ്റം തെളിയുന്നതുവരെ ചൗധരി നിരപരാധിയായി കണക്കാക്കപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.

An Indian national has been indicted in the US for allegedly falsely claiming to be an American citizen in order to vote in the 2024 general election.

More Stories from this section

family-dental
witywide