
ഷിക്കാഗോ : ലെയോ മാർപാപ്പയുടെ സഹോദൻ്റെ വീടിന് വ്യാജ ബോംബ് ഭീഷണി. ബുധനാഴ്ച വൈകിട്ടാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ പൊലീസിൽ അറയിക്കുകയും പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തതായി ന്യൂ ലെനോക്സ് പൊലീസ് അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരം 6:29 നാണ് ഒരു സ്വകാര്യ വസതിയിൽ ബോംബ് ഭീഷണി ഉണ്ടെന്ന് ഉദ്യോഗസ്ഥർക്ക് വിവരം കിട്ടുന്നത്. പൊലീസ് ഉടൻ സ്ഥലത്തെത്തി, പരിസരവാസികളെ മുഴുവൻ ഒഴിപ്പിക്കുകയും പ്രദേശം മുഴുവൻ പരിശോധന നടത്തുകയും ചെയ്തു. ന്യൂ ലെനോക്സ് പൊലീസിനെ കൂടാതെ വിൽ കൗണ്ടി ഷെരീഫ് ഓഫീസും ബോംബ് സ്ക്വാഡും തിരച്ചിലിൽ പങ്കെടുത്തു. എന്നാൽ സംശയകരമായ ഒന്നും കണ്ടെത്തിയില്ല.
അമേരിക്കയും ഇസ്രയേലും നടത്തുന്ന ഇറാൻ യുദ്ധത്തിനെതിരെ പോപ് ലെയോ പല തവണയായി സംസാരിച്ചിരുന്നു. ഇത് പ്രസിഡൻ്റ് ട്രംപിനെ ചൊടിപ്പിക്കുകയും പോപ്പ് പോപ്പിൻ്റെ ജോലി ചെയ്താൽ മതിയെന്ന് ട്രംപ് പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഇരു കൂട്ടരും തമ്മിൽ ഇപ്പോഴും വലിയ തോതിൽ വാക് പോര് ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് പോപ്പിന്റെ സഹോദരൻ്റെ വസതിക്കു നേരെ ഭീഷണി ഉയർന്നത്. അമേരിക്കക്കാരനായ ആദ്യത്തെ മാർപാപ്പായാണ് ലെയോ പതിനാലാമൻ.















