
വനിതാ സംവരണബിൽ നടപ്പാക്കുന്നതിനായി സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാമെന്ന പുതിയ നിർദ്ദേശം മുന്നോട്ടുവെച്ച് കേന്ദ്ര സർക്കാ. ലോക്സഭയിലെയും നിയമസഭകളിലെയും നിലവിലുള്ള സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർദ്ധനവ് വരുത്തിയ ശേഷം അതിൽ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്യാനാണ് ആലോചന. ഈ നിർദ്ദേശം നടപ്പിലായാൽ ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543 ൽ നിന്ന് 816 ആയി ഉയരും. സംവരണം നടപ്പാക്കുന്നതിലൂടെ പുരുഷ പ്രതിനിധ്യം കുറയുമെന്ന ആശങ്ക പരിഹരിക്കാനാണ് ഈ നീക്കം.
പുതിയ നിർദ്ദേശപ്രകാരം കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം 20 ൽ നിന്ന് 30 ആയി വർദ്ധിക്കും. അതുപോലെ നിയമസഭാ സീറ്റുകൾ നിലവിലുള്ള 140 ൽ നിന്ന് 210 ആയി ഉയരും. പ്രതിപക്ഷ പാർട്ടികൾ ഈ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ ബിൽ പാസാക്കുന്നതിനായി പാർലമെന്റ് സമ്മേളനം ഒരാഴ്ച കൂടി നീട്ടാൻ സർക്കാർ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ രാഷ്ട്രീയ ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന ഈ നിർദ്ദേശം ഗൗരവകരമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
ഇതുസംബന്ധിച്ച് നടന്ന ചർച്ചയിൽ ശിവസേന (ഉദ്ധവ് വിഭാഗം), എൻസിപി (ശരദ് പവാർ വിഭാഗം), ബിജെഡി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ പങ്കെടുത്തു. സീറ്റ് വർദ്ധനവ് സംബന്ധിച്ച് പ്രതിപക്ഷ നിരയിൽ ഭിന്നതയുണ്ടെങ്കിലും വനിതാ സംവരണമെന്ന ആശയത്തെ എല്ലാവരും പിന്തുണയ്ക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ പാർട്ടികളുമായി സർക്കാർ ചർച്ച നടത്തും. ബിൽ പാസായാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇതിന്റെ പ്രതിഫലനം പ്രകടമാകും.
Government proposes increasing Lok Sabha seats to 816 for Women’s Reservation Bill













