
ദുബായ് : ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരിയ നാശനഷ്ടങ്ങൾ സംഭവിച്ചു. ആക്രമണത്തിൽ നാല് ജീവനക്കാർക്ക് പരിക്കേറ്റതായും അവർക്ക് അടിയന്തര ചികിത്സ നൽകിയതായും ദുബായ് എയർപോർട്ട് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെ ഒരു കോൺകോഴ്സിന് (യാത്രക്കാർക്ക് വിമാനത്തിലേക്ക് കയറാനായി പോകുന്ന വിശാലമായ ഇടനാഴി) നേരിയ കേടുപാടുകൾ സംഭവിച്ചു.
അതേസമയം, ശനിയാഴ്ച മുൻകരുതൽ നടപടിയായി വിമാനത്താവളം അടച്ചിരുന്നതിനാൽ യാത്രക്കാർ ഭൂരിഭാഗവും അവിടെ ഉണ്ടായിരുന്നില്ല. ഇത് വലിയൊരു ദുരന്തം ഒഴിവാക്കി. വിമാനത്താവളത്തിനുള്ളിൽ പുക നിറഞ്ഞതായും ജീവനക്കാർ കെട്ടിടത്തിൽ നിന്ന് ശാന്തമായി പുറത്തേക്ക് പോകുന്നതായും ഉള്ള വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. എയർപോർട്ടിലേക്ക് ആംബുലൻസുകൾ കുതിക്കുന്നതായി ദൃക്സാക്ഷികളും വ്യക്തമാക്കിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ഇറാൻ തൊടുത്തുവിട്ട 195 ഡ്രോണുകൾ യുഎഇ പ്രതിരോധ മന്ത്രാലയം തകർത്തു. എങ്കിലും 14 എണ്ണം രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പതിക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തു. വിമാനത്താവളത്തിലേക്ക് യാത്രക്കാർ വരരുതെന്നും വിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്ക് എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെടണമെന്നും അധികൃതർ നിർദ്ദേശിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് വിമാനത്താവളം മിഡിൽ ഈസ്റ്റിലെ പ്രധാന വ്യോമയാന കേന്ദ്രമാണ്.
Iranian drone attack in UAE; Dubai airport damaged, 4 employees injured












