വാഷിങ്ടൺ: പഠനം പൂർത്തിയാകാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയിരിക്കെ, ഇന്ത്യ സന്ദർശിച്ച ശേഷം അമേരിക്കയിലേക്ക് മടങ്ങിയ ഇന്ത്യൻ വിദ്യാർഥിയെ വിമാനത്താവളത്തിൽ തടഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചയച്ചെന്ന അവകാശവാദവുമായി സമൂഹമാധ്യമങ്ങളിൽ വൈറലായ പോസ്റ്റ്. എൻആർഐകളുടെ സമൂഹമാധ്യമ ഗ്രൂപ്പിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
പോസ്റ്റ് പ്രകാരം, വെബ്സ്റ്റർ സർവകലാശാലയിൽ പഠിക്കുന്ന വിദ്യാർഥി ഈ വർഷം ഡിസംബറിൽ ബിരുദം നേടാനിരിക്കെയായിരുന്നു ഇന്ത്യ സന്ദർശിച്ച് തിരിച്ചെത്തിയത്. അമേരിക്കയിലെ പ്രവേശന നടപടികളുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ശേഷമാണ് യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ഉദ്യോഗസ്ഥർ വിദ്യാർഥിയെ കൂടുതൽ ചോദ്യം ചെയ്യലിനായി തടഞ്ഞതെന്നാണ് പോസ്റ്റിൽ പറയുന്നത്.
ചോദ്യം ചെയ്യലിനിടെ ഉദ്യോഗസ്ഥർ വിദ്യാർഥിയുടെ മൊബൈൽ ഫോൺ പരിശോധിക്കുകയും യാത്രാ വിവരങ്ങളും (Location History) പാർട്ട് ടൈം ജോലിയെക്കുറിച്ചും ചോദിച്ചറിഞ്ഞതായും പോസ്റ്റിൽ പറയുന്നു. തുടർന്ന് ഔദ്യോഗികമായി നാടുകടത്തൽ നടപടികൾ നേരിടുന്നതിനുപകരം സ്വമേധയാ ഇന്ത്യയിലേക്ക് മടങ്ങാൻ വിദ്യാർഥിയോട് നിർദേശിച്ചുവെന്നും, ഏകദേശം ഒരു ദിവസം കസ്റ്റഡിയിൽ പാർപ്പിച്ച ശേഷം ഇന്ത്യയിലേക്കുള്ള വിമാനത്തിൽ തിരിച്ചയച്ചുവെന്നുമാണ് അവകാശവാദം.
സംഭവം സെന്റ് ലൂയിസ് വിമാനത്താവളത്തിൽ നടന്നതാണെന്നും, മടക്കയാത്രയുടെ ടിക്കറ്റ് വിദ്യാർഥിയുടെ പണമടയ്ക്കൽ വിവരങ്ങൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർ ബുക്ക് ചെയ്തുവെന്നും പോസ്റ്റിൽ പറയുന്നു. അതേസമയം, വിദ്യാർഥിയുടെ പേര്, വിസയുടെ നിലവിലെ സ്ഥിതി, വിസാ വ്യവസ്ഥകൾ ലംഘിച്ച് പാർട്ട് ടൈം ജോലി ചെയ്തിരുന്നോയെന്നത് ഉൾപ്പെടെയുള്ള വിവരങ്ങളൊന്നും പോസ്റ്റിൽ നൽകിയിട്ടില്ല. ഈ അവകാശവാദം സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല
അമേരിക്കൻ നിയമപ്രകാരം, എഫ്-1 (F-1) വിദ്യാർഥി വിസ കൈവശമുള്ള ഒരാൾ പ്രവേശനത്തിന് അർഹനല്ലെന്ന് സി.ബി.പി. ഉദ്യോഗസ്ഥർ വിലയിരുത്തിയാൽ, രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കാൻ അവർക്ക് അധികാരമുണ്ട്. യഥാർത്ഥ വിദ്യാർഥിയാണെന്ന് തെളിയിക്കാൻ കഴിയാത്തത്, അസാധുവായ രേഖകൾ, അസാധുവായ SEVIS റെക്കോർഡ്, അനുമതിയില്ലാതെ ജോലി ചെയ്യൽ, മുൻകാല കുടിയേറ്റ നിയമലംഘനങ്ങൾ, സുരക്ഷാ-ക്രിമിനൽ കാരണങ്ങൾ എന്നിവ പ്രവേശനം നിഷേധിക്കാൻ ഇടയാക്കുന്ന ഘടകങ്ങളാണ്.
എഫ്-1 വിസയിലുള്ള വിദ്യാർഥികൾക്ക് സർവകലാശാലാ ക്യാമ്പസിനുള്ളിൽ മാത്രമാണ് സാധാരണ പാർട്ട് ടൈം ജോലി ചെയ്യാൻ അനുമതിയുള്ളത്. റെസ്റ്റോറന്റുകളിലോ കടകളിലോ പ്രത്യേക അനുമതിയില്ലാതെ ജോലി ചെയ്യുന്നത് വിസാ വ്യവസ്ഥകളുടെ ലംഘനമായി കണക്കാക്കപ്പെടും.
Months away from graduation, Indian student sent back home by CBP after phone check, claims viral post












