
വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്കൻ കരസേനയെ നേരിട്ട് യുദ്ധഭൂമിയിലേക്ക് വിന്യസിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് പ്രമുഖ യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം. എന്നാൽ നിലവിലെ യുദ്ധം ആഴ്ചകളോളം നീണ്ടുനിന്നേക്കുമെന്ന സൂചനയും അദ്ദേഹം നൽകി. വാഷിംഗ്ടൺ ഡിസിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് റിപ്പബ്ലിക്കൻ സെനറ്ററായ ഗ്രഹാം യുദ്ധത്തിന്റെ ഭാവിയെക്കുറിച്ച് തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.
സായുധ പോരാട്ടം തൊട്ടടുത്ത ദിവസങ്ങളിലൊന്നും അവസാനിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ സൈനിക ശേഷി വീണ്ടെടുക്കാൻ കഴിയാത്ത വിധം തകർക്കുക എന്നതാണ് നിലവിലെ ദൗത്യമെന്ന് ഗ്രഹാം പറഞ്ഞു. അമേരിക്കയെ ആക്രമിക്കാൻ ശേഷിയുള്ള മിസൈലുകൾ നിർമ്മിക്കുന്നതിൽ നിന്നും ആണവ പദ്ധതികളിലേക്ക് മടങ്ങുന്നതിൽ നിന്നും ഇറാനെ എന്നെന്നേക്കുമായി തടയുകയാണ് ലക്ഷ്യം.
യുദ്ധം ഇനിയും ആഴ്ചകളോളം തുടരുമെന്നും അതിനുശേഷം മാത്രമേ നിലവിലെ സാഹചര്യം വിലയിരുത്തുകയുള്ളൂ എന്നും വിദേശകാര്യ നയങ്ങളിൽ കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തികൂടിയായ അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ആക്രമണോത്സുകതയ്ക്ക് ശാശ്വതമായ അറുതി വരുത്തുക എന്നതിലാണ് ട്രംപ് ഭരണകൂടം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
















