അമേരിക്കയും ഇറാനും യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സമാധാന ചർച്ചകൾ തുടരണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ അഭ്യർത്ഥിച്ചു. ഈ സംഘർഷം “ഇറാനിലെ നിരപരാധികളായ മുഴുവൻ ജനതയെയും വേദനിപ്പിച്ചിരിക്കുകയാണ്” എന്ന് അദ്ദേഹം പറഞ്ഞു. ഇറാനിലെ യുഎസ്-ഇസ്രായേൽ സൈനിക പ്രവർത്തനങ്ങളെ വിമർശിച്ച മാർപാപ്പയ്ക്കെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഈ പ്രതികരണം.
“സമാധാനത്തിനായി സംഭാഷണം തുടരണമെന്ന് ഞാൻ പ്രോത്സാഹിപ്പിക്കുന്നു. എല്ലാ പക്ഷങ്ങളും സമാധാനം പ്രോത്സാഹിപ്പിക്കാൻ പരമാവധി ശ്രമിക്കണം, യുദ്ധഭീഷണി നീക്കണം, അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കണം.” എന്ന് ആഫ്രിക്കയിലെ നാല് രാജ്യങ്ങൾ സന്ദർശിച്ച ശേഷം റോമിലേക്കുള്ള വിമാനയാത്രയ്ക്കിടെ മാർപാപ്പ പറഞ്ഞു. “ഒരു മതനേതാവെന്ന നിലയിൽ എനിക്ക് യുദ്ധത്തെ പിന്തുണയ്ക്കാനാവില്ല. വിദ്വേഷവും വിഭജനവും അല്ല, സമാധാനത്തിന്റെ സംസ്കാരത്തിൽ നിന്നുള്ള പരിഹാരങ്ങൾ തേടാൻ എല്ലാവരും ശ്രമിക്കണം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ലെബനോണിലേക്കുള്ള തന്റെ സന്ദർശനത്തിനിടെ “വെൽക്കം പോപ്പ് ലിയോ” എന്ന് എഴുതിയ പ്ലക്കാർഡ് പിടിച്ചുനിന്ന ഒരു മുസ്ലിം കുട്ടിയുടെ ചിത്രം താൻ കൈവശം വഹിക്കുന്നുണ്ടെന്നും എന്നാൽ ഈ യുദ്ധത്തിന്റെ ഏറ്റവും പുതിയ ഘട്ടത്തിൽ ആ കുട്ടി കൊല്ലപ്പെട്ടുവെന്നും മാർപാപ്പ ഏറെ വേദനയോടെ പങ്കുവെച്ചു.
Pope calls for US, Iran to return to peace talks













