പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ പരാതിയെ തുടർന്ന് റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ അടച്ചിട്ട കോടതി മുറിയിൽ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിൽ വാദം കേള്‍ക്കണമെന്ന ആവശ്യം പ്രോസിക്യൂഷനാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതിയെ ധരിപ്പിച്ചത്. അതേസമയം, ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് ഹാജരായത്.
കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ കോടതി തീരുമാനം പറയുക. ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത് പ്രോസിക്യൂഷൻ രംഗത്തെത്തിയിരുന്നു. രാഹുലിനെതിരെ നിരന്തരം പരാതികൾ ഉയരുകയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ലൈംഗിക പീഡന പരാതിയിൽ മറ്റ് രണ്ട് കേസുകൾ നിലനിൽക്കുന്നുണ്ടെന്ന് കോടതിയെ അറിയിച്ച പ്രോസിക്യൂഷൻ, പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു.
കേസില്‍ പ്രതിയും പരാതിക്കാരെയും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെയാണ് എന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. ജാമ്യം കിട്ടിയാൽ പ്രതി മുങ്ങുകയില്ലെന്നും പ്രതി ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയാണെന്നും പ്രതിഭാഗം വാദിച്ചു.ഇതിനിടെ, പരാതിക്കാരിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ എന്ന് ആവകാശപ്പെട്ട്, രാഹുലിന്‍റെ സുഹൃത്ത് ഫെന്നി നൈനാന്‍ ചില സ്ക്രീൻ ഷോട്ടുകൾ പുറത്തുവിട്ടു.
2024 ൽ ബലാത്സംഗം ചെയ്യപ്പെട്ടതായി ആരോപിക്കുന്ന യുവതി, മൂന്ന് മാസം മുമ്പ് എംഎല്‍എയെ സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഫെനി പറയുന്നത്. അതേസമയം, സൈബർ അധിക്ഷേപം നടത്തിയതിന് കോണ്‍ഗ്രസ് പ്രവർത്തകനായ ഫെനി നൈനാനെതിരെ യുവതി നൽകിയ പരാതിയിൽ പത്തനംതിട്ട സൈബർ പൊലീസ് കേസെടുത്തു. യുവതിയുടെ ചാറ്റുകള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയാണ് ഫെനി നൈനാൽ അധിക്ഷേപ പോസ്റ്റിട്ടത്.
Rahul mamkootathil bail plea hearing ends in closed courtroom; Judgment will be given tomorrow










