
വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള എണ്ണ വിപണിയിലുണ്ടായ അനിശ്ചിതത്വം അമേരിക്കയിലെ ഇന്ധനവിലയിൽ വൻ വർദ്ധനവിനു കാരണമാകുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഗാലന് അഞ്ച് സെൻ്റ് കൂടി വർദ്ധിച്ചതോടെ അമേരിക്കയിലെ ശരാശരി പെട്രോൾ വില 3.25 ഡോളറിലെത്തി. കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. വെള്ളിയാഴ്ചയ്ക്ക് ശേഷം മാത്രം ഗാലന് 26 സെൻ്റിൻ്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലോകത്തെ മൊത്തം എണ്ണ വിതരണത്തിൻ്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ്റെ നിയന്ത്രണത്തിലായതാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കയറ്റുമതി രാജ്യമായ സൗദി അറേബ്യ ഉൾപ്പെടെയുള്ള യുഎഇ, ഖത്തർ, കുവൈറ്റ് എന്നീ അയൽരാജ്യങ്ങളിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളും വിപണിയെ കടുത്ത സമ്മർദ്ദത്തിലാക്കി. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിലുണ്ടായ ഈ വിലവർദ്ധനവ് 2022 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന മൂന്ന് ദിവസത്തെ വർദ്ധനവായാണ് വിലയിരുത്തപ്പെടുന്നത്.
ചൊവ്വാഴ്ച 11 സെൻ്റും ബുധനാഴ്ച ഒൻപത് സെൻ്റും വർദ്ധിച്ചതിന് പിന്നാലെയാണ് ഇന്ന് അഞ്ച് സെൻ്റിൻ്റെ വർദ്ധനവുണ്ടായത്. ചൊവ്വാഴ്ചയുണ്ടായ ഒറ്റദിവസത്തെ വിലക്കയറ്റം 2005-ലെ കത്രീന ചുഴലിക്കാറ്റിന് ശേഷമുള്ള ഏറ്റവും വലിയ കുതിച്ചുചാട്ടമായിരുന്നു. നിലവിൽ വിലവർദ്ധനവിൻ്റെ വേഗതയിൽ നേരിയ കുറവുണ്ടെങ്കിലും, പശ്ചിമേഷ്യയിലെ യുദ്ധം നീണ്ടുപോയാൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.














